ജീവിതത്തിന്റെ സായന്തനത്തിൽ നിൽക്കുന്നവർ തമ്മിലുള്ള വെറും ‘ഈഗോ’ പോരാട്ടത്തിന് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. 90 വയസ്സുകാരിയായ തരിണിബെന്നും മകൾ ധ്വനി ദേശായിയും സമർപ്പിച്ച മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിന്റെ ബെഞ്ച് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് കേൾക്കാൻ ഇനിയും 20 വർഷം കാത്തിരിക്കാനാണ് കോടതി നിർദ്ദേശിച്ചത്. അതായത്, 2046-ന് ശേഷം മാത്രമേ ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരികയുള്ളൂ. ഇത്തരം അനാവശ്യ നിയമപോരാട്ടങ്ങൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്നും അർഹമായ മറ്റ് കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് കോടതിയെ തടയുന്നുവെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.
2015-ൽ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ നടന്ന തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് 2017-ൽ ഈ കേസ് ഫയൽ ചെയ്തത്. എതിർകക്ഷിയായ കിൽകിൽരാജ് ബൻസാലിക്കും മറ്റുള്ളവർക്കുമെതിരെ 20 കോടി രൂപയുടെ നഷ്ടപരിഹാരമാണ് ഇവർ ആവശ്യപ്പെട്ടത്. കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി എതിർകക്ഷിയോട് മാപ്പ് ചോദിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും 90 വയസ്സുകാരിയായ പരാതിക്കാരി അത് അംഗീകരിച്ചില്ല. താൻ ഒരു ‘സൂപ്പർ സീനിയർ സിറ്റിസൺ’ ആണെന്ന പരിഗണന വെച്ച് കേസ് മുൻഗണനാക്രമത്തിൽ പരിഗണിക്കണമെന്ന വാദവും കോടതി തള്ളി.
അനാവശ്യ വാശികൾക്ക് കോടതിയെ വേദിയാക്കരുത്. 2019 മുതൽ സാക്ഷികളുടെ പട്ടിക ഹാജരാക്കാൻ കോടതി സമയം നൽകിയിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. കക്ഷികളുടെ ദുരഭിമാനം കാരണം സിസ്റ്റം ജാമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, 20 വർഷത്തേക്ക് ഇനി ഈ ഫയൽ തുറക്കില്ലെന്ന് കർശനമായി വ്യക്തമാക്കി. വാർത്ത പുറത്തുവന്നതോടെ നിയമവൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വിധി വലിയ ചർച്ചയായിരിക്കുകയാണ്.










