അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 75 റൺസിന് പുറത്തായ ഡൽഹി ക്യാപിറ്റൽസിന്റെ തകർച്ചയ്ക്ക് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പഠാൻ. ഭുവനേശ്വർ കുമാറിന്റെയും ജോഷ് ഹേസൽവുഡിന്റെയും പന്തുകൾക്ക് മുന്നിൽ പവർപ്ലേയിൽ തന്നെ ഡൽഹി 8 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വി ഷാ, അഭിഷേക് പോറെൽ എന്നീ മികച്ച താരങ്ങളെ പുറത്തിരുത്തിയതിനെ പത്താൻ ചോദ്യം ചെയ്തത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) പത്താൻ തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. : “മത്സരത്തിന് മുൻപുള്ള ചർച്ചകളിൽ പൃഥ്വി ഷായെയും അഭിഷേക് പോറെലിനെയും കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഇവരിലൊരാളെ പോലും ഇലവനിൽ ഉൾപ്പെടുത്താത്ത മാനേജ്‌മെന്റിന്റെ ചിന്താഗതി എന്താണെന്ന് മനസ്സിലാകുന്നില്ല,” പത്താൻ കുറിച്ചു.
പതും നിസങ്കയുടെ മോശം ഫോമിനെത്തുടർന്ന് പൃഥ്വി ഷായ്ക്ക് വഴി തുറക്കുമെന്ന് കരുതിയെങ്കിലും 18-കാരനായ സഹിൻ പരഖിനാണ് ഡൽഹി അവസരം നൽകിയത്. എന്നാൽ നേരിട്ട രണ്ടാം പന്തിൽ തന്നെ പൂജ്യനായി പുറത്തായി താരം നിരാശപ്പെടുത്തി. ഐപിഎല്ലിൽ ഡൽഹിക്കായി 1800-ലധികം റൺസ് നേടിയിട്ടുള്ള താരമാണ് ഷാ.
മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഭിഷേക് പോറെൽ മാത്രമാണ് (33 പന്തിൽ 30) ഡൽഹി നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്. ഡൽഹിക്കായി കഴിഞ്ഞ രണ്ട് സീസണുകളിൽ 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 600-ലധികം റൺസ് പോറെൽ നേടിയിട്ടുണ്ട്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള ഡൽഹി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ മെയ് 1-ന് രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഡൽഹിക്ക് വിജയം അനിവാര്യമാണ്.












