ഉത്തർപ്രദേശിലെ സാമ്പത്തിക, സാമൂഹിക, വ്യവസായ മേഖലകളുടെ അടിത്തറ മാറ്റാൻ ഗംഗാ എക്‌സ്‌പ്രസ് വേയ്ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം ഒരു റോഡ് എന്നതിലുപരി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലവസരങ്ങളുടെയും പുതിയ ജീവനാഡിയായി ഈ പാത മാറും. മീററ്റിൽ നിന്ന് ആരംഭിച്ച് പ്രയാഗ്‌രാജ് വരെ നീളുന്ന പാത ഭാവിയിൽ ഹരിദ്വാർ വരെ നീട്ടാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടതായും അദ്ദേഹം അറിയിച്ചു.
എക്‌സ്‌പ്രസ് വേ വരുന്നതോടെ കർഷകരുടെ ഉൽപ്പന്നങ്ങൾ അതിവേഗം വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മീററ്റിലെ കായിക ഉപകരണങ്ങൾ, ഹർദോയിയിലെ കൈത്തറി, ഉന്നാവോയിലെ തുകൽ ഉൽപ്പന്നങ്ങൾ, പ്രതാപ്ഗഡിലെ നെല്ലിക്ക എന്നിവയ്ക്ക് പുതിയ വിപണികൾ ലഭിക്കും. ഇത് കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും വരുമാനം വർദ്ധിപ്പിക്കും. ഗംഗാമാതാവിന്റെ അനുഗ്രഹത്താൽ ലഭിച്ച ഈ പാതയിലൂടെ കാശിയിലേക്കും സംഗമത്തിലേക്കും ഇനി മണിക്കൂറുകൾക്കുള്ളിൽ ഭക്തർക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത് പിന്നാക്ക സംസ്ഥാനമായി അറിയപ്പെട്ടിരുന്ന യുപി ഇന്ന് നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിർമ്മിക്കുന്ന പകുതിയിലധികം മൊബൈൽ ഫോണുകളും ഇന്ന് ഉത്തർപ്രദേശിലാണ് നിർമ്മിക്കുന്നത്. ബ്രഹ്മോസ് മിസൈൽ പദ്ധതി പോലുള്ള വൻകിട പ്രതിരോധ പദ്ധതികൾ സംസ്ഥാനത്തിന് പുതിയ ഐഡന്റിറ്റി നൽകുന്നു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങളാണ് സംസ്ഥാനത്ത് വികസിക്കുന്നത്. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് യുപി അതിവേഗം നീങ്ങുകയാണ്.
മുൻ സർക്കാരുകൾ കുറ്റകൃത്യങ്ങളുടെയും നിയമരാഹിത്യത്തിന്റെയും കേന്ദ്രമായി ഉത്തർപ്രദേശിനെ മാറ്റിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “മുൻപ് ആളുകൾ സംസ്ഥാനം വിട്ട് പലായനം ചെയ്യുകയായിരുന്നു, എന്നാൽ ഇന്ന് നിക്ഷേപക സംഗമങ്ങളാണ് നടക്കുന്നത്. സ്ത്രീശക്തി വന്ദൻ നിയമത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീവിരുദ്ധരാണ്. അധികാരത്തിൽ നിന്ന് പുറത്തായവർ ഇപ്പോൾ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.








