രാഷ്‌ട്രീയ രക്ഷാ സർവ്വകലാശാലയുടെ അഞ്ചാം ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈബർ സുരക്ഷയും ഡാറ്റാ സുരക്ഷയും ഭാരതത്തിന്റെ പുതിയ കാലത്തെ പ്രതിരോധ കവചങ്ങളാണെന്ന് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ എന്നത് അതിർത്തികളിൽ മാത്രമല്ല, ഓരോ പൗരന്റെയും ഡിജിറ്റൽ ജീവിതത്തിലും പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ അദ്ദേഹത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ദേശീയ സുരക്ഷയുടെ മേഖലയിൽ രണ്ടാം സ്ഥാനക്കാരില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നുകിൽ നിങ്ങൾ വിജയിക്കുന്നു അതായത്ച രിത്രം സൃഷ്ടിക്കുന്നു, അല്ലെങ്കിൽ നിങ്ങൾ പരാജയപ്പെടുന്നു അതായത് ചരിത്രമാകുന്നു . ഇതിനിടയിൽ ഒരു സ്ഥാനമില്ല. അതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എപ്പോഴും ജാഗ്രതയും കൃത്യതയും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ എന്നത് യൂണിഫോം ധരിച്ച സൈനികരുടെയോ പോലീസിന്റെയോ മാത്രം ഉത്തരവാദിത്തമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സന്ദേശം. ഒരു രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് സൈനിക ശക്തി മാത്രമല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ ആത്മവീര്യവും ഇച്ഛാശക്തിയുമാണ്.
യുദ്ധങ്ങളുടെ ആത്യന്തിക ലക്ഷ്യം ശത്രുവിന്റെ ഈ ആത്മവീര്യം തകർക്കുക എന്നതാണ്. ജനങ്ങൾ ബോധവാന്മാരാണെങ്കിൽ ശത്രുവിന് രാജ്യത്തെ തകർക്കാൻ കഴിയില്ല.അതിർത്തികളിലെ ശാരീരികമായ സുരക്ഷയെപ്പോലെ തന്നെ പ്രധാനമാണ് ഡിജിറ്റൽ സുരക്ഷയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പുതിയ കാലത്തെ ആയുധം: വിവരങ്ങളും സൈബർ ഇടവുമാണ് പുതിയ കാലത്തെ യുദ്ധക്കളങ്ങൾ. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഭരണസംവിധാനത്തെയും നിശ്ചലമാക്കാൻ സൈബർ ആക്രമണങ്ങൾക്കാകും.
ഡിജിറ്റൽ പൗരത്വം: ഓരോ പൗരന്റെയും ഫോണും കമ്പ്യൂട്ടറും സുരക്ഷിതമായിരിക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമാണ്. വിവരങ്ങൾ ചോരുന്നത് രാജ്യത്തിന്റെ താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.തോക്കുകൾക്കും മിസൈലുകൾക്കും ഒപ്പം തന്നെ സാങ്കേതികവിദ്യയും ജനങ്ങളുടെ അറിവും ചേർന്ന ഒരു “സുരക്ഷാ കവചം” ഭാരതത്തിന് ആവശ്യമാണെന്നാണ് അജിത് ഡോവൽ പ്രസംഗത്തിൽ വ്യക്തമാക്കിയത്.
ഭാരതത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്ന അഞ്ച് ഘടകങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു:
സൈനിക കരുത്ത്
സാങ്കേതിക മികവ്
വിഭവങ്ങൾ (Resources)
നയതന്ത്ര സ്വാധീനം
മനുഷ്യവിഭവശേഷി
ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്’ ആണ്. പോലീസ്, ക്രിമിനൽ ജസ്റ്റിസ്, സൈബർ സെക്യൂരിറ്റി, ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ സുരക്ഷാ ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്നതാണ് ഈ സർവ്വകലാശാലയുടെ ലക്ഷ്യം.








