ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ മേയറായി ബിജെപി കൗൺസിലർ പ്രവേശ്‍ വാഹി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 29 ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയമുറപ്പിച്ചത്. രോഹിണി ഈസ്റ്റ് വാർഡിൽ നിന്നുള്ള കൗൺസിലറാണ് പ്രവേശ്‍ വാഹി. ആനന്ദ് വിഹാർ വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലർ മോണിക്ക പന്ത് ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു.
ആകെ 273 വോട്ടുകളുള്ള ഇലക്ടറൽ കോളേജിൽ ജയിക്കാൻ 137 വോട്ടുകളാണ് വേണ്ടിയിരുന്നത്. ബുധനാഴ്ച നടന്ന വാശിയേറിയ വോട്ടെടുപ്പിൽ 156 വോട്ടുകൾ നേടിയാണ് പ്രവേശ്‍ വാഹി മേയർ പദവിയിലെത്തിയത്. രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ (RSS) ആണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയത്. ബിജെപിയുടെ ഡൽഹി ഘടകത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്.
ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിൽ നിന്ന് 1984-ൽ ബി.എ ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഇത് രണ്ടാം തവണയാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡൽഹിയിലെ മാലിന്യ പ്രശ്നം പരിഹരിക്കുക, നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് തന്റെ ഭരണകാലയളവിൽ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം വ്യക്തമാക്കി.









