ഇസ്ലാമാബാദ് : ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് വമ്പൻ പാരയുമായി പാകിസ്താൻ. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുന്നതിനിടയിൽ ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ ആണ് അയൽ രാജ്യമായ പാകിസ്താൻ പദ്ധതിയിടുന്നത്. അമേരിക്കയുമായുള്ള സൗഹൃദം നിലനിർത്തുന്നതിനിടയിലും ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന ഈ നീക്കം പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താന്റെ ഈ തീരുമാനം അമേരിക്കയെ പ്രകോപിപ്പിക്കാനും കാരണമാകും എന്നാണ് വിലയിരുത്തൽ.
ഹോർമുസ് ഉപരോധം കാരണം പാകിസ്താനിലെ കറാച്ചി, പോർട്ട് കാസിം തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിലേക്കുള്ള 3,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ ഈ പാതകളിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് പാകിസ്താന്റെ നീക്കം. പുതിയ പാതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗദ്ദർ മുതൽ ഗബ്ദ് വരെയുള്ളതാണ്. ഇത് യാത്രാസമയം 87 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്ക് പോകേണ്ട അത്യാവശ്യ സാധനങ്ങൾ പാകിസ്താൻ വഴി കരമാർഗ്ഗം എത്തിക്കാനും പുതിയ വിജ്ഞാപനം അനുമതി നൽകുന്നു.
ഹോർമുസ് കടലിടുക്കിലെ യുഎസിന്റെ നാവിക ഉപരോധം മൂലം വലഞ്ഞിരിക്കുന്ന ഇറാന് പാകിസ്താൻ വഴി തുറക്കുന്ന കരപാതകൾ വലിയ ആശ്വാസമാകും. അഫ്ഗാനിസ്ഥാനെ പൂർണ്ണമായും ഒഴിവാക്കി പടിഞ്ഞാറൻ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ പാകിസ്താനും ഇത് അവസരമൊരുക്കുന്നു. ഈ പാതകൾ നിലവിൽ വരുന്നതോടെ ഹോർമുസ് കടലിടുക്കിലെ ഉപരോധം കൊണ്ട് ഇറാനെ സമ്മർദ്ദത്തിലാക്കാമെന്ന അമേരിക്കയുടെ തന്ത്രത്തിന് വലിയ തിരിച്ചടിയാണ് ലഭിക്കുക.









