ലഖ്‌നൗ : ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ. മൂന്ന് കൊലക്കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഖുർജ മേഖലയിലെ ആർ.ജെ.എസ് ഫിറ്റ്‌നസ് ജിം ഉടമയും ജിം ട്രെയിനറുമായ ജീതു സൈനി (33) ആണ് കൊല്ലപ്പെട്ടത്. അടുത്തിടെ ഇതേ ജിമ്മിനുള്ളിൽ വച്ച് നടന്ന ജീത്തുവിന്റെ പിറന്നാൾ ആഘോഷ പാർട്ടിക്കിടയിൽ ആണ് ബന്ധുക്കൾ കൂടിയായ മൂന്ന് പേരെ ഇയാൾ വെടിവെച്ചു കൊന്നിരുന്നത്. തുടർന്ന് ഒളിവിൽ പോയിരുന്ന ജീതു സൈനിയെ കണ്ടെത്തുന്നവർക്ക് പോലീസ് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബുലന്ദ്‌ഷഹറിലെ ജിമ്മിൽ വെച്ച് ക്രൂരമായ മൂന്ന് കൊലപാതകങ്ങൾ നടന്നത്. ജീതു സൈനിയുടെ പിറന്നാൾ ആഘോഷത്തിന് ഇടയിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലർ അദ്ദേഹത്തിന്റെ മുഖത്ത് കേക്ക് തേച്ചത് ഇഷ്ടപ്പെടാത്തത് ആയിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയിൽ ആയിരുന്ന പ്രതി ബന്ധുക്കൾ കൂടിയായ മൂന്ന് യുവാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ സ്കൂട്ടറിൽ വരികയായിരുന്ന ജീതുവിനെയും കൂട്ടാളിയെയും പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ ഇവർ പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ജീതുവിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജീതു സൈനി മുൻപ് എസ്.സി/എസ്.ടി ആക്ട് പ്രകാരമുള്ള കേസുകളിലും പ്രതിയായിരുന്നു.











