ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളുടെയും രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ തുടർന്നുള്ള വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഗുജറാത്ത് ദിനത്തിന്റെ പ്രത്യേക വേളയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു “ഗുജറാത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സജീവമായ സംസ്കാരത്തിന്റെയും അസാധാരണമായ മനോഭാവത്തിന്റെയും ആഘോഷമാണ് ഈ ദിവസം. ഇന്ത്യയുടെ പുരോഗതിയിൽ ഗുജറാത്ത് മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്.”
ഗുജറാത്തികളുടെ ഊർജ്ജസ്വലവും സംരംഭകത്വവുമുള്ള സ്വഭാവം എടുത്തുപറയേണ്ടതാണെന്നും വരും കാലങ്ങളിലും ഗുജറാത്ത് വികസനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സഹോദരീസഹോദരന്മാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. സാമൂഹിക ഉണർവിന്റെയും സാംസ്കാരിക സമ്പന്നതയുടെയും നീണ്ട ചരിത്രമുള്ള നാടാണ് മഹാരാഷ്ട്രയെന്ന് അദ്ദേഹം പറഞ്ഞു.
“സാഹിത്യം, നാടകം, സംഗീതം, സിനിമ എന്നിവ മുതൽ വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം, പൊതുസേവനം തുടങ്ങി എല്ലാ മേഖലകളിലും മഹാരാഷ്ട്ര നൽകിയ സംഭാവനകൾ ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായകമായിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ തുടർച്ചയായ വികസനത്തിനും അവിടുത്തെ മഹത്തായ ജനതയുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
1960 മെയ് 1 നാണ് പഴയ ബോംബെ സംസ്ഥാനത്തെ വിഭജിച്ച് ഭാഷാടിസ്ഥാനത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ രൂപീകരിച്ചത്. ഈ ചരിത്രദിനത്തിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും മെയ് 1 ഗുജറാത്ത് ദിനമായും മഹാരാഷ്ട്ര ദിനമായും ആഘോഷിച്ചുവരുന്നത്.












