മഹാരാഷ്ട്ര സംസ്ഥാന രൂപീകരണ ദിനത്തിൽ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും രാജ്യപുരോഗതിയിൽ വഹിക്കുന്ന നിർണ്ണായക പങ്കിനെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അയച്ച കത്തിലാണ് ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയെ രൂപപ്പെടുത്തിയ മഹാരാഷ്ട്രയുടെ സംഭാവനകളെ പ്രധാനമന്ത്രി അടിവരയിട്ട് വന്ദിച്ചത്. ഛത്രപതി ശിവാജി മഹാരാജിന്റെ വീര്യവും ഭാരതരത്‌ന ഡോ. ബാബാസാഹേബ് അംബേദ്കറുടെ വിമോചന ചിന്തകളും പകർന്നുനൽകിയ ഊർജ്ജമാണ് ഈ മണ്ണിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി കുറിച്ചു. ഭക്തി പ്രസ്ഥാനവും വാർക്കരി സമ്പ്രദായവും മഹാരാഷ്ട്രയിൽ ജ്വലിപ്പിച്ച സാമൂഹിക പരിഷ്‌കരണത്തിന്റെ കരുത്ത് ആധുനിക ഭാരതത്തിന്റെ നിർമ്മാണത്തിന് അടിത്തറ പാകിയ ഒന്നാണ്. കൊങ്കൺ തീരത്തും സഹ്യാദ്രി മലനിരകളിലും പ്രതിധ്വനിക്കുന്നത് വീരനായകന്മാരുടെ ധീരതയാണെന്നും സദ്ഭരണത്തിന്റെ കാലാതീതമായ വഴികാട്ടിയാണ് ശിവാജി മഹാരാജിന്റെ സ്വരാജ് സങ്കല്പമെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു. ലോകമാന്യ തിലക്, വീർ സവർക്കർ തുടങ്ങിയ വിപ്ലവകാരികൾ പകർന്നുനൽകിയ ദേശസ്‌നേഹം മഹാരാഷ്ട്രയെ എക്കാലവും ഭാരതത്തിന്റെ മുന്നണിപ്പോരാളിയാക്കി മാറ്റുന്നു.
മഹാരാഷ്ട്രയോടുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന മൂന്ന് പ്രധാന നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി കത്തിൽ എടുത്തുപറഞ്ഞു. മഹാരാഷ്ട്രയിലെ 11 കോട്ടകൾ ഉൾപ്പെടെ 12 മറാത്താ കോട്ടകളെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് മറാത്താ പൈതൃകത്തിനുള്ള വലിയ അംഗീകാരമാണ്. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മറാത്തി ഭാഷയ്ക്ക് ‘ക്ലാസിക്കൽ’ പദവി നൽകാൻ എൻഡിഎ സർക്കാരിന് സാധിച്ചത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആഗോളതലത്തിൽ ഭാരതത്തിന്റെ അഭിമാനം ഉയർത്തിയ നിമിഷമായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. വ്യവസായം മുതൽ കണ്ടുപിടുത്തങ്ങൾ വരെയും, ധനകാര്യം മുതൽ നിർമ്മാണം വരെയുമുള്ള എല്ലാ മേഖലകളിലും ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്റെ ചാലകശക്തിയായി മഹാരാഷ്ട്ര നിലകൊള്ളുന്നു.
മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പിന്തുണ മുൻപത്തേക്കാൾ ശക്തമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2025-26 വർഷത്തിൽ റെയിൽവേ പദ്ധതികൾക്കായി മാത്രം 24,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് റെക്കോർഡ് തുകയാണെന്നും സംസ്ഥാനത്തിന്റെ കണക്റ്റിവിറ്റിയിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈ മെട്രോ അക്വാ ലൈനിന്റെ വിപുലീകരണം, നവി മുംബൈ വിമാനത്താവളം, വധവൻ പോർട്ട് തുടങ്ങിയ വമ്പൻ പദ്ധതികൾ മഹാരാഷ്ട്രയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. ഭാരതത്തിന്റെ വ്യാപാര മോഹങ്ങൾക്ക് കരുത്തേകുന്ന പ്രധാന സമുദ്ര കവാടമായി വധവൻ പോർട്ട് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാഷാടിസ്ഥാനത്തിൽ ബോംബെ സംസ്ഥാനത്തെ വിഭജിച്ച് ഗുജറാത്തും മഹാരാഷ്ട്രയും രൂപംകൊണ്ടതിന്റെ സ്മരണ പുതുക്കുന്ന മെയ് ഒന്ന്, സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് പുതിയൊരു ഊർജ്ജമാകട്ടെ എന്ന് ആശംസിച്ചാണ് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചത്.








