കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം നിയോഗിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ മമത ബാനർജി സുപ്രീംകോടതിയിലേക്ക്. കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഇപ്പോൾ മമത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കമ്മീഷന്റെ തീരുമാനം പക്ഷപാതപരമാണെന്നും സംസ്ഥാന സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ പ്രക്രിയയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും ടിഎംസി ആരോപിച്ചു.
നേരത്തെ ഈ ഉത്തരവിനെതിരെ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആരെ നിയോഗിക്കണം എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മമതയുടെ ഹർജി തള്ളിയത്. മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് ഏജന്റുമാർ തുടങ്ങിയവർ ഒപ്പമുള്ളപ്പോൾ ക്രമക്കേട് നടക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേന്ദ്ര ജീവനക്കാർ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന ടിഎംസിയുടെ വാദം വെറും അനുമാനങ്ങൾ മാത്രമാണെന്നും തെളിവുകളുടെ അഭാവത്തിൽ ഇത് അംഗീകരിക്കാനാവില്ലെന്നും കൊൽക്കത്ത ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് തികച്ചും സ്വതന്ത്രവും സുതാര്യവുമായി നടത്താനാണ് കേന്ദ്ര ജീവനക്കാരെ നിയോഗിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. സൗത്ത് 24 പർഗാനാസ് ഉൾപ്പെടെയുള്ള ജില്ലകളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്ന പരാതികൾ പരിഗണിച്ചാണ് ഈ മാറ്റമെന്നും കമ്മീഷൻ സൂചിപ്പിച്ചു.








