ഇറാന്റെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖ പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ. അമേരിക്കൻ ഉപരോധവും ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളും കണക്കിലെടുത്ത് ചാബഹാറിൽ പുതിയ തന്ത്രം മെനയുകയാണ് ഇന്ത്യ. പാകിസ്ഥാനെ വെട്ടിച്ച് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പാതയൊരുക്കുന്ന ഈ സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും, മറിച്ച് പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുകയാണെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ അമേരിക്കൻ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ചാബഹാറിലെ ഇന്ത്യൻ ഓപ്പറേഷൻസ് താൽക്കാലികമായി ഒരു ഇറാനിയൻ ഏജൻസിക്ക് കൈമാറാനാണ് നീക്കം. ഉപരോധം നീങ്ങുന്നത് വരെ ഈ ഏജൻസി തുറമുഖം നിയന്ത്രിക്കുകയും സാഹചര്യം അനുകൂലമാകുമ്പോൾ ഇന്ത്യ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്ന ‘ടാക്റ്റിക്കൽ പ്രാഗ്മാറ്റിസം’ (Tactical Pragmatism) എന്ന തന്ത്രമാണ് ഡൽഹി പയറ്റുന്നത്.
2003 മുതൽ ഇന്ത്യ ലക്ഷ്യമിടുന്ന ചാബഹാർ തുറമുഖം പാകിസ്ഥാന്റെ ഗ്വാദർ തുറമുഖത്തിന് മറുപടിയായാണ് ഇന്ത്യ കാണുന്നത്. ട്രംപ് ഭരണകൂടം ഉപരോധങ്ങളിൽ ഇളവ് നൽകുന്നത് നിർത്തലാക്കിയതോടെയാണ് ഇന്ത്യ പ്രതിസന്ധിയിലായത്. എന്നാൽ, നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം സംയമനത്തോടെയുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബജറ്റിൽ ഇക്കുറി ചാബഹാറിനായി പ്രത്യേകം തുക വകയിരുത്താതിരുന്നത്. ഇത് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയെങ്കിലും, അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ കണ്ണിൽപ്പെടാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്ലാൻ ബി ആണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്. തുറമുഖത്തിനായി വാങ്ങിയ 120 ദശലക്ഷം ഡോളറിന്റെ ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഇതിനോടകം ഇന്ത്യ കൈമാറിക്കഴിഞ്ഞു. ഇവ ‘ലീസ്’ അടിസ്ഥാനത്തിൽ ഇറാനിയൻ ഏജൻസിക്ക് നൽകുന്നതിലൂടെ ഉടമസ്ഥാവകാശം ഇന്ത്യയിൽ തന്നെ നിലനിൽക്കും.
പാകിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യൻ വിപണിയിലേക്ക് എത്താനുള്ള ഏക മാർഗ്ഗം എന്നതാണ് ചാബഹാറിനെ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്ന് വെറും 1000 കിലോമീറ്റർ അകലെയാണ് ചാബഹാർ. ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ നിർമ്മിച്ച ഗ്വാദർ തുറമുഖത്ത് നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാനും ചാബഹാറിലെ ഇന്ത്യൻ സാന്നിധ്യം അനിവാര്യമാണ്. കേവലം ഒരു വാണിജ്യ തുറമുഖം എന്നതിലുപരി ഇന്ത്യയെ യൂറോപ്പുമായും റഷ്യയുമായും ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന്റെ (INSTC) പ്രധാന കവാടം കൂടിയാണിത്. ട്രംപ് ഭരണകൂടവുമായി രഹസ്യ ചർച്ചകൾ തുടരുന്നതിനൊപ്പം തന്നെ, ഇറാന്റെ വിശ്വാസം കാത്തുസൂക്ഷിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചാബഹാറിൽ നിന്ന് പിന്മാറുന്നത് ഇന്ത്യയുടെ ദീർഘകാല താല്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ബോധ്യമുള്ളതിനാൽ തന്നെ, ഇതൊരു മടക്കയാത്രയല്ല മറിച്ച് കരുതലോടെയുള്ള ചുവടുവെപ്പാണെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു.








