പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്കാരത്തിന് തുടക്കമിട്ട് പ്രവിശ്യാ സർക്കാർ. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹിന്ദു വിദ്യാർഥികൾക്കായി പ്രത്യേക മതപഠന പാഠപുസ്തകങ്ങൾ ഏർപ്പെടുത്താൻ സിന്ധ് സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയന വർഷം മുതൽ 3 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി മൂന്ന് പുതിയ പാഠപുസ്തകങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ഏപ്രിൽ 20-ന് ചേർന്ന സിന്ധ് കരിക്കുലം കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസ മന്ത്രി സയ്യിദ് സർദാർ അലി ഷായുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. സിന്ധ് ടെക്സ്റ്റ്ബുക്ക് ബോർഡിന്റെ മേൽനോട്ടത്തിൽ കറാച്ചി ആസ്ഥാനമായുള്ള ‘പ്രേം സാഗർ സൻസ്ത’ എന്ന ഹിന്ദു ക്ഷേമ സംഘടനയ്ക്കാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവരുടെ സ്വന്തം മതപരമായ പാരമ്പര്യങ്ങൾ പഠിക്കാൻ അവസരമൊരുക്കുന്നതിലൂടെ സ്കൂൾ വിദ്യാഭ്യാസം കൂടുതൽ ഉൾക്കൊള്ളുന്നതാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി. പാകിസ്ഥാൻ രൂപീകരണത്തിന് തൊട്ടുപിന്നാലെ നടപ്പിലാക്കേണ്ടിയിരുന്ന നയമാണിതെന്ന് മന്ത്രി സർദാർ അലി ഷാ പറഞ്ഞു. മുൻപ് ന്യൂനപക്ഷ വിദ്യാർഥികൾക്ക് മതപഠനത്തിന് പകരം എത്തിക്സ് (Ethics) കോഴ്സുകളാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ വിശ്വാസങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നേടാനുള്ള അവകാശം സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്. നിലവിൽ സിന്ധിലെ സർക്കാർ സ്കൂളുകളിൽ 1.29 ലക്ഷത്തിലധികം ഹിന്ദു വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ ഭൂരിഭാഗവും തർപാർക്കർ, ഉമർകോട്ട് ജില്ലകളിലാണ്.
സിന്ധ് സർക്കാരിന്റെ ഈ നീക്കം പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തെ മതമൗലികവാദ ഗ്രൂപ്പുകൾക്കെതിരെയുള്ള നടപടികൾക്കും ബാലവിവാഹം ക്രിമിനൽ കുറ്റമാക്കിയതിനും പിന്നാലെ വരുന്ന ഈ മാറ്റത്തെ ‘പുരോഗമനപരമായ ചുവടുവെപ്പ്’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. പാകിസ്താനിലെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യയുള്ള പ്രവിശ്യയാണ് സിന്ധ്. 2023-ലെ സെൻസസ് പ്രകാരം ഏകദേശം 50 ലക്ഷത്തോളം ഹിന്ദുക്കൾ ഇവിടെ താമസിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളും വിവേചനവും സാമ്പത്തിക സമ്മർദ്ദവും മൂലം ഈ സമുദായത്തിൽപ്പെട്ടവർ പലപ്പോഴും പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സിന്ധ് സർക്കാരിന്റെ ഈ പുത്തൻ നീക്കം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതുന്നത്. പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ നിലവിൽ സർക്കാർ ഫണ്ടില്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രേം സാഗർ സൻസ്ത തന്നെയാകും ഇതിനുള്ള ചെലവുകൾ വഹിക്കുക. അടുത്ത അധ്യയന വർഷം മുതൽ സർക്കാർ ഫണ്ട് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.












