ഭാരതത്തിന്റെ പ്രതിരോധ – ബഹിരാകാശ മേഖലകളിൽ പുതിയ ചരിത്രം കുറിച്ച് സ്വകാര്യ ഉപഗ്രഹം ‘ദൃഷ്ടി’ (Mission Drishti) വിജയകരമായി ഭ്രമണപഥത്തിലെത്തി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഐഐടി മദ്രാസിലെ അഞ്ച് മലയാളി എൻജിനീയർമാർ ഉൾപ്പെട്ട ‘ഗാലക്സി ഐ’ (GalaxEye) എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക ഉപഗ്രഹം വികസിപ്പിച്ചത്. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.29-ന് കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ ഭാരതത്തിന്റെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചു.
ലോകത്തിലെ ആദ്യത്തെ ‘ഒപ്‌ടോ-സാർ’ (OptoSAR) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹമാണ് ദൃഷ്ടി. സാധാരണ ഉപഗ്രഹങ്ങൾക്ക് മേഘാവൃതമായ കാലാവസ്ഥയിലോ രാത്രിയിലോ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ പ്രയാസമാണ്. എന്നാൽ, ഒപ്റ്റിക്കൽ സെൻസറുകളും സിന്തറ്റിക് അപ്പർച്ചർ റഡാറും (SAR) ഒരുപോലെ സമ്മേളിപ്പിച്ച ദൃഷ്ടിക്ക് കനത്ത മഴയത്തും മഞ്ഞിലും ഇരുട്ടിലും ഭൂമിയിലെ ദൃശ്യങ്ങൾ എച്ച്ഡി നിലവാരത്തിൽ പകർത്താൻ കഴിയും. 190 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ഉപഗ്രഹം കൂടിയാണ്.
അതിർത്തികളിലെ ചൈനീസ് – പാക് നീക്കങ്ങൾ നിരീക്ഷിക്കാൻ ദൃഷ്ടി നിർണ്ണായക പങ്കുവഹിക്കും. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും സൈനിക വിന്യാസവും ഏത് കാലാവസ്ഥയിലും തത്സമയം നിരീക്ഷിക്കാൻ ഇന്ത്യൻ സേനയ്ക്ക് ഇതോടെ സാധിക്കും. പ്രതിരോധത്തിന് പുറമെ കൃഷി, ദുരന്തനിവാരണം, ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് എന്നീ മേഖലകളിലും ഈ ഉപഗ്രഹം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇൻ-ഓർബിറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യാനുള്ള ശേഷിയും ഇതിനുണ്ട്.
ഭാരതത്തിന്റെ അഭിമാനമുയർത്തി ഒരു കൂട്ടം ചെറുപ്പക്കാർ സ്വകാര്യ മേഖലയിൽ കൈവരിച്ച ഈ നേട്ടം ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ്. ഐഐടി മദ്രാസിലെ ടീം അവിഷ്കാർ ഹൈപ്പർലൂപ്പിലൂടെ ശ്രദ്ധേയരായ സുയാഷ് സിംഗ്, ഡെനിൽ ചൗഡ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 100-ഓളം ജീവനക്കാരുടെ കഠിനാധ്വാനമാണ് ‘ദൃഷ്ടി’യിലൂടെ പൂവണിയുന്നത്. വരും വർഷങ്ങളിൽ പത്തോളം ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തന്നെ ബഹിരാകാശത്ത് സ്ഥാപിക്കാനാണ് ഗാലക്സി ഐ ലക്ഷ്യമിടുന്നത്. ദേശസ്‌നേഹികളുടെ കരുത്തിൽ ഭാരതം ബഹിരാകാശത്തും അജയ്യമായി തുടരുകയാണ്.












