ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴി കൈലാസ മാനസസരോവർ യാത്ര നടത്തുന്നതിനെതിരെ നേപ്പാൾ ഉന്നയിച്ച പ്രതിഷേധം ഇന്ത്യ ഔദ്യോഗികമായി തള്ളി. കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി ഇന്ത്യയും ചൈനയും തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കാഠ്മണ്ഡു തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്. ലിപുലേഖ് തങ്ങളുടെ പ്രദേശമാണെന്നും തങ്ങളോട് ആലോചിക്കാതെ അവിടെ യാതൊരു പ്രവർത്തനവും നടത്തരുതെന്നുമാണ് നേപ്പാളിന്റെ വാദം. നേപ്പാളിന്റെ ഭൂപട അവകാശവാദങ്ങൾ ‘അടിസ്ഥാനരഹിതവും ചരിത്രവസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന്’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. 1954 മുതൽ ലിപുലേഖ് ചുരം കൈലാസ മാനസസരോവർ യാത്രയ്ക്കുള്ള പരമ്പരാഗത പാതയാണെന്നും ഇത് പുതിയതായി രൂപീകരിച്ച ഒന്നല്ല എന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വിലപ്പോവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെത്തുടർന്ന് അഞ്ച് വർഷത്തോളം മുടങ്ങിയ കൈലാസ മാനസസരോവർ യാത്ര കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്. ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. 20 ബാച്ചുകളിലായി 1000 തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ പകുതിയോളം പേർ ലിപുലേഖ് ചുരം വഴിയാണ് സഞ്ചരിക്കുക.








