അരനൂറ്റാണ്ട് കാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്ന ഇടതുപക്ഷം ഭാരതത്തിന്റെ ഭൂപടത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കപ്പെടുന്നു. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി കനത്ത തകർച്ചയിലേക്കാണ് നീങ്ങുന്നത്. ഇതോടെ, 1970-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരൊറ്റ സംസ്ഥാനത്ത് പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൂപ്പുകുത്തി.
ഒരുകാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും ആധിപത്യം ഉറപ്പിച്ചിരുന്ന ചുവപ്പ് കോട്ടകൾ ഒന്നൊന്നായി തകരുകയായിരുന്നു. വികസന വിരുദ്ധതയും പ്രീണന രാഷ്ട്രീയവും മുഖമുദ്രയാക്കിയ ഇടതുപക്ഷത്തിന് ജനങ്ങൾ നൽകിയ കനത്ത പ്രഹരമാണിത്. ത്രിപുരയിലെ കാവി തരംഗത്തിന് പിന്നാലെ തുടങ്ങിയ തകർച്ച, ബംഗാളിൽ മമത ബാനർജിയിലൂടെ , ഇപ്പോൾ കേരളത്തിലും പൂർണ്ണമായിരിക്കുകയാണ്.
മുന്നൂറിലധികം സീറ്റുകളുമായി ബംഗാൾ ഭരിച്ചിരുന്ന കാലത്തുനിന്നും ഇന്ന് പൂജ്യം സീറ്റുകളിലേക്ക് അവർ ചുരുങ്ങി. കേരളത്തിൽ ഇത്തവണ ഭരണത്തുടർച്ചയുണ്ടാകുമെന്ന് അവകാശപ്പെട്ട പിണറായി വിജയന് സ്വന്തം തട്ടകത്തിൽ പോലും ലീഡ് ഉയർത്താൻ കഴിയാത്തത് പാർട്ടിക്കേറ്റ വലിയ നാണക്കേടാണ്. വിദേശ പ്രത്യയശാസ്ത്രങ്ങൾക്ക് മുൻഗണന നൽകുന്ന കമ്മ്യൂണിസ്റ്റ് രീതികളെ പുതിയ തലമുറ തള്ളിക്കളഞ്ഞുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ. 1996-ൽ പ്രധാനമന്ത്രി പദത്തിനരികെ വരെ എത്തിയ ഒരു പ്രസ്ഥാനം ഇന്ന് രാഷ്ട്രീയ ഭൂപടത്തിൽ അപ്രസക്തമായി മാറിക്കഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുകയാണ്. കേരളം കൂടി കൈവിടുന്നതോടെ ഇന്ത്യയിലെ അവസാനത്തെ ഇടത് ഭരണകൂടവും നിലംപൊത്തുകയാണ്.








