അമേരിക്കൻ സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റി. ഏപ്രിൽ 19-ന് ഒമാൻ ഉൾക്കടലിൽ വെച്ച് അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ ചരക്കുകപ്പലായ ‘എംവി ടൗസ്ക’യിലെ 22 ജീവനക്കാരെയാണ് പാകിസ്താനിലെത്തിച്ചത്. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ഒരു ‘വിശ്വാസവർദ്ധക നടപടി’ ആയാണ് അമേരിക്കയുടെ ഈ നീക്കം.
അമേരിക്ക ഏർപ്പെടുത്തിയ സമുദ്ര ഉപരോധം ലംഘിച്ചു എന്നാരോപിച്ചാണ് ഏപ്രിൽ 19-ന് യുഎസ്എസ് സ്പ്രൂവൻസ് എന്ന യുദ്ധക്കപ്പൽ എംവി ടൗസ്കയെ തടഞ്ഞത്. ആറ് മണിക്കൂറോളം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെ പ്രത്യേക വിമാനത്തിൽ പാകിസ്താനിലെത്തിച്ച 22 ജീവനക്കാരെ ഔദ്യോഗികമായി ഇറാൻ അധികൃതർക്ക് കൈമാറും. നിലവിൽ അമേരിക്കൻ കസ്റ്റഡിയിലുള്ള കപ്പൽ ഉടൻ തന്നെ പാകിസ്താൻ തീരത്തേക്ക് എത്തിക്കുമെന്നും സൂചനയുണ്ട്.
മേഖലയിൽ നാല് ആഴ്ചയായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമുദ്രാതിർത്തികളിൽ ഇപ്പോഴും കപ്പലുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ തുടരുന്നുണ്ട്. എന്നാൽ ജീവനക്കാരെ വിട്ടയക്കാനുള്ള പുതിയ നീക്കം മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.








