കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് പൊട്ടിത്തെറിച്ച് മമത ബാനർജി. ബിജെപി തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്നും സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തെന്നും മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു എന്നും മമത കുറ്റപ്പെടുത്തി. ഭവാനിപൂരിൽ മമതാ ബാനർജി പിന്നിലായ സാഹചര്യത്തിലാണ് അവർ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിത്തെറിച്ചത്.
കൊൽക്കത്തയിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബിജെപി നേടിയത് ഒരു ധാർമിക വിജയം അല്ല എന്നും മമത പ്രതികരിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തൃണമൂൽ ഏജന്റുമാരെ പ്രവേശിപ്പിച്ചില്ലെന്നും ഉച്ചയ്ക്ക് ശേഷം പ്രവർത്തകർക്ക് നേരെ വ്യാപകമായ അക്രമം നടന്നതായും അവർ പറഞ്ഞു. കേന്ദ്ര സേനയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടാണ് ബംഗാളിൽ നടന്നതെന്നും മമത ബാനർജി ആരോപിച്ചു.









