പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷാപ്രയോഗങ്ങൾ നടത്തുന്ന കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് വഴി തങ്ങൾ പ്രശസ്തരാകുമെന്ന് കരുത്തുന്ന പ്രതിപക്ഷ നേതാക്കളുടെ നിലപാട് അവരുടെ അഹങ്കാരത്തെയും അറിവില്ലായ്മയെയുമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
കോൺഗ്രസിലെ പല പ്രമുഖ നേതാക്കൾക്കും അടിസ്ഥാനപരമായ മര്യാദ പോലുമില്ലെന്ന് റിജിജു കുറ്റപ്പെടുത്തി. “പ്രധാനമന്ത്രിയെ ലക്ഷ്യം വെക്കുന്നവരുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് പോകുന്നതാണ് നാം കണ്ടുവരുന്നത്. മോദിജിയെ അധിക്ഷേപിക്കുന്നവരെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. രാജ്യം മോദിജിയിൽ വിശ്വസിക്കുന്നു,” റിജിജു പറഞ്ഞു. ഏപ്രിൽ 28-ന് നൽകിയ ഒരു അഭിമുഖത്തിലെ ഭാഗങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..
പശ്ചിമ ബംഗാളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണങ്ങൾ വരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 206 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ ചരിത്ര മുന്നേറ്റം നടത്തിയത്. കഴിഞ്ഞ തവണത്തെ 77 സീറ്റുകളിൽ നിന്നാണ് ഈ വമ്പൻ കുതിച്ചുചാട്ടം. കോൺഗ്രസിനും ഇടതുപക്ഷത്തിനും പിന്നാലെ തൃണമൂൽ കോൺഗ്രസിനും ബംഗാൾ മണ്ണിൽ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷങ്ങളിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നന്ദി പറഞ്ഞു. ആഗോളതലത്തിൽ യുദ്ധങ്ങളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുത്തത് രാഷ്ട്രീയ സ്ഥിരതയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിരപരാധിയുടെ പോലും ജീവൻ നഷ്ടപ്പെട്ടില്ല എന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവർത്തകർ പ്രതികാര രാഷ്ട്രീയത്തിന് പിന്നാലെ പോകാതെ നാടിന്റെ മാറ്റത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അക്രമങ്ങളുടെ അനന്തമായ ചക്രം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് ബിജെപി ഇത്തവണ കരുത്തറിയിച്ചിരിക്കുന്നത്.








