തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ വൻ പരാജയത്തിന് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ നേതൃമാറ്റ ആവശ്യം ശക്തമാവുകയാണ്. 2021-ൽ 17 സീറ്റുകൾ നേടിയ സ്ഥാനത്ത് ഇത്തവണ വെറും 8 സീറ്റുകളിലേക്ക് പാർട്ടി ഒതുങ്ങിയതാണ് അണികൾക്കിടയിലും ഒരു വിഭാഗം നേതാക്കൾക്കിടയിലും അമർഷത്തിന് കാരണമായിരിക്കുന്നത്.
സീറ്റ് നില പകുതിയിലധികം ഇടിഞ്ഞത് പാർട്ടിയുടെ ചരിത്രത്തിലെ തന്നെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രി ജെ. ചിഞ്ചുറാണി ഉൾപ്പെടെയുള്ള പ്രമുഖരുടെ പരാജയം സിപിഐക്ക് ശക്തമായ തിരിച്ചടിയായി. കഴിഞ്ഞ തവണ കൈവശമുണ്ടായിരുന്ന പല ഉറച്ച സീറ്റുകളും ഇത്തവണ പാർട്ടിക്ക് നഷ്ടപ്പെട്ടു. നാദാപുരം, തൃശൂർ, കൊടുങ്ങല്ലൂർ, വൈക്കം, പീരുമേട്, അടൂർ, ചാത്തന്നൂർ, ചിറയിൻകീഴ് തുടങ്ങിയ സിറ്റിംഗ് സീറ്റുകളിൽ ദയനീയ പരാജയമാണ് സിപിഐ നേരിട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ബിനോയ് വിശ്വം സ്വീകരിച്ച പല നിലപാടുകളും തിരിച്ചടിയായെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
‘കേരള സ്റ്റോറി’ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം നടത്തിയ ചില പ്രസ്താവനകൾ താഴെത്തട്ടിലുള്ള വോട്ടർമാരെ അകറ്റിയെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പാർട്ടിയുടെ മൊത്തത്തിലുള്ള വോട്ട് വിഹിതം കുറഞ്ഞത് നേതൃത്വത്തിന്റെ വീഴ്ചയായി കണക്കാക്കുന്നു. വോട്ടർമാരെ സ്വാധീനിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സഖ്യകക്ഷിയായ സി.പി.എമ്മിന്റെ നിഴലിലായിപ്പോയി എന്നുമാണ് വിമർശനമുയരുന്നത്.









