പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ച ഇന്ത്യ ഭാഗ്യവാനാണെന്നും ബംഗാളിലെ വിജയം മോദിയുടെ കരുത്തുറ്റ നേതൃത്വത്തിനുള്ള അംഗീകാരമാണെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്.
ബംഗാളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം ചരിത്രപരവും നിർണ്ണായകവുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ‘എന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും അഭിനന്ദനങ്ങൾ. ഈ വിജയം ഇന്ത്യയുടെ വളർച്ചയ്ക്കും പുരോഗതിക്കും അദ്ദേഹം നൽകുന്ന നേതൃത്വത്തിനുള്ള തെളിവാണ്. ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്,’ ട്രംപ് പറഞ്ഞു. ലോക രാഷ്ട്രീയത്തിൽ മോദിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ പ്രതികരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ ഫലം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 200-ലധികം സീറ്റുകൾ നേടിയാണ് ബംഗാളിൽ ബിജെപി ചരിത്രം കുറിച്ചത്. ഈ വിജയത്തെ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നതാണ് ട്രംപിന്റെ വാക്കുകൾ. ബംഗാളിലെ വിജയത്തിന് പിന്നാലെ ബിജെപി ദേശീയ ആസ്ഥാനത്തും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.










