ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യുഡിഎഫിന്റെ വൻ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ പോക്കിൽ ജനങ്ങൾ അങ്ങേയറ്റം പൊറുതിമുട്ടിയിരിക്കുകയായിരുന്നുവെന്നും ഈ ജനരോഷമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിജയം തങ്ങളുടെ മാത്രം മിടുക്കാണെന്ന് ചിലർ അവകാശപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും, അത്തരത്തിലുള്ള അഹങ്കാരത്തിന് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തിന്റെ ക്രെഡിറ്റ് വ്യക്തിപരമായ നേട്ടമായി കാണുന്നതിനെ രൂക്ഷമായ ഭാഷയിലാണ് സുകുമാരൻ നായർ വിമർശിച്ചത്. “ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്കുകൊണ്ടാണ് ഈ വിജയമുണ്ടായതെന്നാണ്. പക്ഷേ അതൊരിക്കലുമല്ല സത്യം. മാറ്റം ആഗ്രഹിച്ച ജനങ്ങൾ ചെയ്ത വോട്ട് യുഡിഎഫിന് അനുകൂലമായി എന്ന് മാത്രമേയുള്ളൂ,” അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സതീശനുമായുള്ള വിയോജിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന സൂചനയും സുകുമാരൻ നായർ നൽകി. എൻഎസ്എസും വി.ഡി സതീശനും തമ്മിലുള്ള തർക്കം നേരത്തെ തന്നെ പരസ്യമായ ഒന്നാണ്. സമദൂര നിലപാടിൽ നിന്ന് മാറി എൻഎസ്എസ് ഇത്തവണ യുഡിഎഫിനെ സഹായിച്ചുവെന്ന വിലയിരുത്തലുകൾക്കിടെയാണ് സുകുമാരൻ നായരുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. യുഡിഎഫിന് ലഭിച്ച വോട്ടുകൾ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും അത് ഏതെങ്കിലും വ്യക്തിയുടെ കഴിവാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.












