പശ്ചിമ ബംഗാളിൽ രാഷ്ട്രീയ പോര് പുതിയ തലങ്ങളിലേക്ക്. ബിജെപി പ്രവർത്തകർ മർദ്ദിച്ചുവെന്ന് ആരോപിച്ച് തലയിൽ ബാൻഡേജുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകയുടെ തനിനിറം പുറത്തുകൊണ്ടുവരുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീപ്പൊരിയായിരിക്കുന്നത്. ബിജെപി പ്രവർത്തകർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും കരഞ്ഞുകൊണ്ട് പറയുന്ന സ്ത്രീയിലാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഈ അവകാശവാദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയ ഒരു കൂട്ടം പുരുഷന്മാർ സ്ത്രീയുടെ തലയിലെ ബാൻഡേജ് നിർബന്ധപൂർവ്വം അഴിച്ചുമാറ്റുകയായിരുന്നു.
ബാൻഡേജ് നീക്കം ചെയ്തതോടെ സ്ത്രീയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു വീണു. തലയിൽ മുറിവോ രക്തമോ പോറലോ പോലുമില്ലാത്ത അവസ്ഥയിലായിരുന്നു. പരിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ബിജെപി പ്രവർത്തകർ സ്ത്രീയെ പരിഹസിക്കുകയും ഇനി ആളുകൾ നിങ്ങളെ വിശ്വസിച്ചുകൊള്ളുമെന്ന് പറഞ്ഞ് പഴയ ബാൻഡേജ് തന്നെ വീണ്ടും തലയിൽ കെട്ടിക്കൊടുക്കുകയും ചെയ്തു. ‘വ്യാജ പരിക്ക് ട്യൂട്ടോറിയൽ’ എന്നും ‘ബംഗാൾ രാഷ്ട്രീയത്തിലെ ബോളിവുഡ് നാടകം’ എന്നുമാണ് വീഡിയോ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
ഇരവാദം ഉന്നയിക്കാനും ബിജെപിയെ പ്രതിക്കൂട്ടിലാക്കാനും തൃണമൂൽ കോൺഗ്രസ് ഇത്തരം വ്യാജ കഥകൾ പതിവായി കെട്ടിച്ചമയ്ക്കാറുണ്ടെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികതയും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും പോലീസ് പരിശോധിച്ച് വരികയാണ്. രാഷ്ട്രീയ നേട്ടത്തിനായി പരിക്കുകൾ പോലും വ്യാജമായി നിർമ്മിക്കുന്ന ടിഎംസി രീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.











