ലഖ്‌നൗ : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി ഉത്തർപ്രദേശിലും പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. പ്രശസ്ത തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കുമായുള്ള (I-PAC) കരാർ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് റദ്ദാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞിരുന്നത് ഐ-പാക്ക് ആയിരുന്നു.
വരാനിരിക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഐ-പാക്കിന്റെ തന്ത്രങ്ങളിൽ വിശ്വാസമർപ്പിക്കുന്നത് അപകടമാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
ബംഗാളിൽ ഇത്തവണ ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ഭിന്നതയും ഭരണവിരുദ്ധ വികാരവും മറികടക്കാൻ ഐ-പാക്കിന് സാധിച്ചില്ല എന്നത് വലിയ പോരായ്മയായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ ഐ-പാക്കിനെ ഉപയോഗിച്ച് തന്ത്രങ്ങൾ മെനയാനായിരുന്നു നേരത്തെ അഖിലേഷ് യാദവ് തീരുമാനിച്ചിരുന്നത്.
മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടത് ഐ-പാക്കിന്റെ പ്രതിച്ഛായ തകർക്കുന്നതായിരുന്നു. ബംഗാളിലെ ഫലം വ്യക്തമാക്കുന്നത് വെറും ഡാറ്റാ അനാലിസിസ് കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല എന്നാണ്. ജനവികാരം മനസ്സിലാക്കുന്നതിൽ ഐ-പാക്ക് പരാജയപ്പെട്ടു. ഞങ്ങൾ ആ റിസ്ക് എടുക്കാൻ തയ്യാറല്ല എന്നാണ് ഇപ്പോൾ സമാജ് വാദി പാർട്ടി പ്രതികരിച്ചിരിക്കുന്നത്.









