തമിഴ്നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ചെന്നൈയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ച വിജയ്, ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ പിന്തുണയുണ്ടെന്ന് ഗവർണറെ അറിയിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയതോടെയാണ് ദളപതിയുടെ രാഷ്ട്രീയ പ്രവേശം ഭരണസിംഹാസനത്തിലേക്കുള്ള വഴിതുറന്നത്.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിൽ ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി വിജയിക്ക് ആവശ്യമാണ്. ഇതിനിടെ നിർണ്ണായക നീക്കവുമായി കോൺഗ്രസ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. മതേതര സർക്കാർ രൂപീകരിക്കുന്നതിനായി വിജയിയെ പിന്തുണയ്ക്കാൻ ഹൈക്കമാൻഡ് തമിഴ്നാട് ഘടകത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയായിരുന്നു. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്ന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ.
വിജയിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ഇൻഡി മുന്നണിയിൽ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. തങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസ് വിജയിക്കൊപ്പം ചേർന്നത് തമിഴ് ജനതയോടുള്ള ചതിയാണെന്ന് ഡിഎംകെ ആരോപിച്ചു. കേവലം രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കോൺഗ്രസ് ആത്മഹത്യ ചെയ്യുകയാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പരിഹസിച്ചു. സഖ്യകക്ഷിയായ ഡിഎംകെയെ ചതിച്ച കോൺഗ്രസ് നാളെ സമാജ്‌വാദി പാർട്ടിയെയും ചതിക്കുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ഇതോടെ ഇൻഡി മുന്നണിയുടെ അന്ത്യം കുറിച്ചുവെന്നും ബിജെപി പരിഹസിച്ചു. രണ്ട് സീറ്റുകൾ നേടിയ വിസികെ (VCK) നിലവിൽ ആഭ്യന്തര ചർച്ചകൾ നടത്തി വരികയാണ്. ഇവർ കൂടി പിന്തുണ നൽകിയാൽ വിജയിക്ക് ഭൂരിപക്ഷം എളുപ്പമാകും.
തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപി, ഡിഎംഡികെ, എഎംഎംകെ എന്നിവർക്ക് ഓരോ സീറ്റുകൾ വീതം ലഭിച്ചു. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി വി.എസ് ബാബുവിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വിജയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനി ‘ദളപതി യുഗം’ ആരംഭിക്കുകയാണ്. ചെന്നൈയിലെ കോൺഗ്രസ് ആസ്ഥാനത്തും ടിവികെ ഓഫീസുകളിലും പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി.












