ന്യൂഡൽഹി : 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികളായ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ സായുധസേന ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് ഇന്ന് ഒന്നാം വാർഷികം. 2025 മെയ് 7-ന് ആണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്താൻ അധിനിവേശ കശ്മീരിലും പാകിസ്താനിലുമുള്ള ഒമ്പതോളം പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങൾ ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തു. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ നൂറിലധികം ഭീകരരെ ആണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ വധിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിൽ ഇന്ത്യൻ സൈനികർക്ക് ആദരവും പ്രശംസയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഒരു വർഷം മുമ്പ്, ഓപ്പറേഷൻ സിന്ദൂരിലൂടെ നമ്മുടെ സായുധ സേന സമാനതകളില്ലാത്ത ധീരതയും കൃത്യതയുമാണ് പ്രകടിപ്പിച്ചത്. പഹൽഗാമിൽ നിരപരാധികളെ ആക്രമിക്കാൻ തുനിഞ്ഞവർക്ക് അവർ അർഹമായ മറുപടി നൽകി. ഭീകരവാദത്തെ പരാജയപ്പെടുത്താനുള്ള നമ്മുടെ തീരുമാനത്തിൽ രാജ്യം ഇന്നും ഉറച്ചുനിൽക്കുന്നു,” എന്ന് മോദി വ്യക്തമാക്കി. ആദരസൂചകമായി പ്രധാനമന്ത്രി തന്റെ പ്രൊഫൈൽ ചിത്രം ‘ഓപ്പറേഷൻ സിന്ദൂർ’ ലോഗോയാക്കി മാറ്റി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഈ ചരിത്ര മുഹൂർത്തത്തെ അനുസ്മരിച്ചു.
കരസേന, വ്യോമസേന, നാവികസേന എന്നിവർ സംയുക്തമായി ഏകോപിപ്പിച്ച സൈനിക നടപടി ആയിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും ഡ്രോണുകളും ഈ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ചു. സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് കൃത്യമായ ലക്ഷ്യങ്ങളിൽ മാത്രം പ്രഹരം ഏൽപ്പിച്ചത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചു. ഭീകരവാദവും ചർച്ചകളും ഒരുമിച്ച് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് ഇപ്പോഴും ഇന്ത്യ ആവർത്തിക്കുകയാണ്.









