കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരിൽ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ. ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ശൈലജയുടെ നിലപാട്.
ഇത്തവണ മത്സരിക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിടാൻ ശൈലജ തന്നെ വേണമെന്ന പാർട്ടി തീരുമാനത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. പേരാവൂരിൽ തോൽക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനാണ് തന്നെ ബലികൊടുത്തതെന്നാണ് ശൈലജയുടെ ചോദ്യം. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ച ശൈലജയെ ഇത്തവണ മണ്ഡലം മാറ്റിയത് വലിയ തിരിച്ചടിയായി. സണ്ണി ജോസഫ് 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്.
മത്സരരംഗത്ത് നിന്ന് മാറിനിന്നാൽ ടീച്ചർക്ക് സീറ്റ് നൽകിയില്ല എന്ന തെറ്റായ സന്ദേശം സംസ്ഥാനവ്യാപകമായി പ്രചരിക്കുമെന്ന് പറഞ്ഞാണ് നേതൃത്വം ശൈലജയെ സമ്മതിപ്പിച്ചത്. പാർലമെന്ററി ജനാധിപത്യത്തിൽ തനിക്ക് താല്പര്യമില്ലെന്നും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടുള്ള പാർട്ടിയുടെ നിർബന്ധിത നീക്കം ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്








