രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി പ്ലാറ്റ്‌ഫോമുകൾക്ക് നേരെ വൻതോതിൽ സൈബർ ആക്രമണം നടന്നതായി വെളിപ്പെടുത്തൽ. വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപന പോർട്ടലുകൾ തകർക്കാൻ 68 ലക്ഷത്തിലധികം തവണ ഹാക്കിങ് ശ്രമങ്ങൾ നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമാണ് ഈ സൈബർ ആക്രമണങ്ങൾ ഉണ്ടായതെന്നാണ് കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ കമ്മീഷന്റെ അത്യാധുനിക സൈബർ സുരക്ഷാ സംവിധാനമായ ‘ECINET’ (ഇസി നെറ്റ്) പ്രോട്ടോക്കോളുകൾ വഴി ഈ നീക്കങ്ങളെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം അട്ടിമറിക്കാനായിരുന്നു ഹാക്കർമാരുടെ നീക്കമെന്നാണ് സൂചന. തത്സമയ നിരീക്ഷണം, സുതാര്യത, വേഗത്തിലുള്ള ഫലപ്രഖ്യാപനം എന്നിവ ഉറപ്പാക്കുന്നതിനായി കമ്മീഷൻ സജ്ജമാക്കിയ പ്ലാറ്റ്‌ഫോമിന് നേരെയാണ് ആക്രമണം കേന്ദ്രീകരിച്ചത്. ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ ‘ഇസി നെറ്റ്’ ആപ്പിന് ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇതിനോടകം പത്ത് കോടിയിലധികം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 2025 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന്റെ ബീറ്റാ പതിപ്പ് ആദ്യമായി പരീക്ഷിച്ച് വിജയിച്ചത്. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലായി 98.3 കോടി ഹിറ്റുകളാണ് ആപ്പിൽ രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ദിനത്തിൽ മിനിറ്റിൽ ശരാശരി 3 കോടി ഹിറ്റുകൾ എന്ന റെക്കോർഡ് ട്രാഫിക്കും സൈറ്റ് കൈകാര്യം ചെയ്തു.
സൈബർ സുരക്ഷയ്ക്ക് പുറമെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഭൗതിക സുരക്ഷ ഉറപ്പാക്കാനും ഇത്തവണ കർശനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്യു.ആർ കോഡ് (QR Code) അധിഷ്ഠിത ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കിയിരുന്നു. വോട്ടെണ്ണൽ ഹാളിനുള്ളിൽ അനധികൃത പ്രവേശനം തടയാനായി വോട്ടെണ്ണൽ ദിനത്തിൽ മാത്രം 3.2 ലക്ഷം ക്യു.ആർ കോഡുകളാണ് ജനറേറ്റ് ചെയ്തത്. ഇത് വഴി ഉദ്യോഗസ്ഥരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാനും കമ്മീഷന് സാധിച്ചു. സൈബർ ആക്രമണങ്ങളെ അതിജീവിച്ച് കൃത്യസമയത്ത് ഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കിങ് ശ്രമങ്ങൾക്ക് പിന്നിൽ ഏതെങ്കിലും വിദേശ ഏജൻസികൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷൻ സൂചിപ്പിച്ചു.











