കൊൽക്കത്ത : പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയിൽ പരിഹാരം കണ്ട് ഗവർണർ. തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന നിയമസഭ ഗവർണർ പിരിച്ചുവിട്ടു. മുഖ്യമന്ത്രി മമതാ ബാനർജി രാജിവെക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മമതാ ബാനർജി പൂർണമായും പുറത്തായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ച മമതാ ബാനർജിയുടെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയാണ് ഗവർണറുടെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ 174(2)(b) അനുച്ഛേദം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടത്. 2026 മെയ് 7 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഉത്തരവ്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു മുഖ്യമന്ത്രി ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷവും രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഗവർണർക്ക് സഭ പിരിച്ചുവിടാനോ മുഖ്യമന്ത്രിയെ പുറത്താക്കാനോ അധികാരമുണ്ട്. തമിഴ്‌നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ 2026 മാർച്ചിലാണ് ബംഗാൾ ഗവർണറായി നിയമിച്ചത്. മുൻ ഗവർണർ സി.വി. ആനന്ദ ബോസിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്. നിയമസഭ പിരിച്ചുവിട്ടതോടെ പുതിയ സർക്കാർ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ബിജെപി നേതാവിനെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. ഇതോടെ ബംഗാളിലെ 15 വർഷത്തെ തൃണമൂൽ ഭരണത്തിന് ഔദ്യോഗികമായി അന്ത്യമായി.








