ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് ദക്ഷിണ കൊറിയൻ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം ശക്തമായി നിഷേധിച്ച് ഇറാൻ. ദക്ഷിണ കൊറിയൻ കമ്പനി നിയന്ത്രിക്കുന്ന പനാമ ഫ്ലാഗ് ചെയ്ത ‘HMM Namu’ എന്ന കപ്പലിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. യുഎഇ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം നങ്കൂരമിട്ടിരുന്ന സമയത്താണ് കപ്പലിന് നേരെ ആക്രമണം നടന്നത്.
ഈ സംഭവത്തിന് പിന്നിൽ ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. സോളിലെ ഇറാനിയൻ എംബസി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. ഇറാന്റെ സായുധ സേനയ്ക്ക് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് എംബസി അറിയിച്ചു. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ടെഹ്‌റാൻ കുറ്റപ്പെടുത്തി.
കപ്പലിലെ തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രത്തിലെ മൈനുകളോ മറ്റ് പുറം വസ്തുക്കളോ ആണോ അപകടത്തിന് കാരണമായതെന്ന് വിദഗ്ധർ പരിശോധിച്ചു വരികയാണ്.









