ന്യൂഡൽഹി:ഇൻഡിഗോ വിമാനത്തിൽ മഹുവ മൊയ്ത്രയ്ക്ക് പ്രതിഷേധം. തൃണമൂൽ കള്ളൻമാർ എന്ന വിളിയുമായാണ് പ്രതിഷേധമുണ്ടായത്. സഹയാത്രികർ തനിക്ക് നേരെ കള്ളൻ എന്ന് വിളിച്ചതായും തന്നെ അധിക്ഷേപിച്ചതായും ആരോപിച്ച് മഹുവ മൊയ്ത്ര പോലീസിലും വിമാനക്കമ്പനിക്കും പരാതി നൽകി.
വിമാനത്തിൽ വെച്ച് ചില യാത്രക്കാർ മഹുവ മൊയ്ത്രയെ തിരിച്ചറിയുകയും അവർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പരിഹസിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പാർലമെന്റിലെ ‘ചോദ്യത്തിന് കോഴ’ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു പരിഹാസമെന്ന് കരുതപ്പെടുന്നു.
താൻ ഒരു യാത്രക്കാരി എന്ന നിലയിൽ വിമാനത്തിൽ ഇരിക്കുമ്പോൾ മനപ്പൂർവ്വം പ്രകോപിപ്പിക്കാനും അധിക്ഷേപിക്കാനുമാണ് ചിലർ ശ്രമിച്ചതെന്ന് മഹുവ ആരോപിക്കുന്നു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സുരക്ഷാ ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇൻഡിഗോ എയർലൈൻസിനും ഡൽഹി പോലീസിനും മഹുവ പരാതി നൽകിയിട്ടുണ്ട്. അച്ചടക്കമില്ലാത്ത യാത്രക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് അവരുടെ ആവശ്യം. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് മഹുവ മൊയ്ത്രയെ നേരത്തെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
സഹയാത്രികയായ യുവതി തന്റെ ഫോണിൽ ഫോട്ടോ എടുക്കുന്നത് കണ്ട മഹുവ മൊയ്ത്ര പ്രകോപിതയാവുകയായിരുന്നു. ഒരു ജനപ്രതിനിധിക്ക് ചേരാത്ത വിധം അത്യന്തം മോശമായ ഭാഷയിലാണ് മഹുവ യുവതിയോട് സംസാരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് യുവതിയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിമാന ജീവനക്കാരെയും വിരട്ടി തന്റെ അധികാര ഗർവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പ്രതിഷേധമുണ്ടായതെന്നും യാത്രക്കാർ പറയുന്നു.
രാജ്യത്തെ സാധാരണക്കാരായ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം വിവിഐപി സംസ്കാരത്തിനെതിരെ കർശന നടപടി വേണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.









