ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് നേരെ കണ്ണുയർത്തുന്ന ശത്രുക്കൾക്ക് ഇനി ആകാശത്ത് പോലും രക്ഷയില്ല. ലോകത്തെ ഏറ്റവും മാരകമായ മിസൈലുകളിൽ ഒന്നായ ‘R-37M’ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യൻ വ്യോമസേന രാജ്യത്തിൻ്റെ ആകാശസീമകളെ അജയ്യമാക്കുകയാണ്. പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന അതിമാരകമായ വജ്രായുധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇപ്പോൾ സൈന്യത്തിന് ഉറപ്പാക്കിയിരിക്കുന്നത്. 300 അത്യാധുനിക മിസൈലുകൾക്കായി റഷ്യയുമായി 10,000 കോടിയിലധികം രൂപയുടെ കൂറ്റൻ കരാറിലാണ് പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ദൂരപരിധിയുള്ള, വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളിൽ ഒന്നാണ് R-37M. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് (Su-30MKI) വിമാനങ്ങളിൽ ഈ മിസൈലുകൾ ഘടിപ്പിക്കുന്നതോടെ ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾ അതിർത്തി കടക്കും മുൻപേ ആകാശത്തുവെച്ച് തന്നെ ചാരമാകും. നിലവിൽ സുഖോയ് വിമാനങ്ങളുടെ പ്രഹരശേഷി മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും. 350 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള R-37M, ആകാശപ്പോരിൽ ഭാരതത്തിന്റെ സമ്പൂർണ്ണ മേധാവിത്വം ഉറപ്പാക്കുന്നതാണ്.
ശബ്ദത്തേക്കാൾ ആറിരട്ടി വേഗതയിൽ (Mach 6) കുതിക്കുന്ന ഈ മിസൈലുകളെ പ്രതിരോധിക്കുക എന്നത് ശത്രുക്കളുടെ അത്യാധുനിക വിമാനങ്ങൾക്ക് പോലും അസാധ്യമാണ്. ചൈനയുടെ PL-17, അമേരിക്കയുടെ AIM-174B എന്നീ മിസൈലുകൾക്ക് മാത്രം അവകാശപ്പെടാവുന്ന റേഞ്ചാണ് ഇന്ത്യൻ സുഖോയ് വിമാനങ്ങൾക്കും ലഭിക്കുക.. അതിർത്തി കടക്കാതെ തന്നെ ശത്രുരാജ്യങ്ങളുടെ ഉള്ളിലുള്ള സൈനിക വിമാനങ്ങളെയും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളെയും തകർക്കാൻ ഇതിലൂടെ ഭാരതത്തിന് സാധിക്കും.
പാകിസ്താൻ അതിർത്തിയിൽ അടുത്തിടെ നടന്ന ചില സൈനിക നീക്കങ്ങളും ചൈനയുടെ പ്രകോപനങ്ങളും മുൻനിർത്തിയാണ് മോദി സർക്കാർ അതിവേഗത്തിലുള്ള ഈ ആയുധശേഖരണം നടത്തുന്നത്. എസ്-400 (S-400) മിസൈൽ പ്രതിരോധ സംവിധാനത്തിനൊപ്പം R-37M കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശക്കോട്ട തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇതിനോടകം തന്നെ പാകിസ്താൻ അതിർത്തിയിൽ എസ്-400 വിന്യസിച്ച ഇന്ത്യ, വ്യോമസേനയെ അടിമുടി പരിഷ്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി 84 സുഖോയ് വിമാനങ്ങളിൽ പുതിയ റഡാറുകളും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും ഘടിപ്പിക്കും. ഇതോടെ സുഖോയ് വിമാനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ‘ഹെവി വെയ്റ്റ്’ യുദ്ധവിമാനങ്ങളായി മാറും.
ഇതിന് പുറമെ റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ സുഖോയ്-57 (Su-57) ഭാരതത്തിലെത്തിക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഈ വിമാനത്തിന്റെ സാങ്കേതിക വിദ്യ ഉൾപ്പെടെ ഇന്ത്യയ്ക്ക് നൽകാൻ റഷ്യ തയ്യാറായത് മോദി സർക്കാരിന്റെ കരുത്തുറ്റ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ശത്രുവിന്റെ റഡാർ കണ്ണുകളിൽ പെടാതെ ആക്രമിച്ച് വീഴ്ത്താൻ ശേഷിയുള്ള മിസൈൽ ശൃംഖലയിലൂടെ ‘പുതിയ ഇന്ത്യയുടെ’ സൈനിക ശക്തിയാണ് ലോകത്തിന് മുന്നിൽ തെളിയുന്നത്. ആകാശത്ത് ഇന്ത്യയുടെ ഈ ‘മരണദൂതൻ’ പറന്നുയരുമ്പോൾ അത് ശത്രുക്കൾക്കുള്ള അവസാന മുന്നറിയിപ്പായിരിക്കും.











