ന്യൂഡൽഹി/ധാക്ക: ഭാരതത്തിന്റെ കിഴക്കൻ അതിർത്തിയെ പൂർണ്ണമായും ചൈനീസ് നിരീക്ഷണത്തിലാക്കാൻ ലക്ഷ്യമിട്ട്, കമ്മ്യൂണിസ്റ്റ് രാജ്യവുമായി വൻ സൈനിക പ്രതിരോധ ഇടപാടിനൊരുങ്ങി അയൽരാജ്യമായ ബംഗ്ലാദേശ്. റിപ്പോർട്ടുകൾ പ്രകാരം, തരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ ചൈനയിൽ നിന്ന് 24 അത്യാധുനിക ജെ-10 സിഇ (J-10CE) പോർവിമാനങ്ങൾ വാങ്ങാനുള്ള നീക്കങ്ങൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഈ ആഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി നടത്തുന്ന ചൈനീസ് സന്ദർശന വേളയിൽ ഈ ആയുധ ഇടപാടിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും വരും ഓഗസ്റ്റോടെ കരാറിൽ ഔദ്യോഗികമായി ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നുമാണ് സൂചന. തങ്ങളുടെ ‘ഫോഴ്‌സസ് ഗോൾ 2030’ പ്രതിരോധ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഭാരതത്തെ ചുറ്റിപ്പറ്റി ചൈന നെയ്യുന്ന ‘മുത്തുമാല തന്ത്രത്തിന്റെ’ (String of Pearls) ഭാഗമായാണ് ദേശീയ സുരക്ഷാ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
ചൈനയുടെ വിഖ്യാതമായ ചെങ്ദു ജെ-10സി വിമാനത്തിന്റെ അത്യാധുനിക കയറ്റുമതി പതിപ്പായ ജെ-10 സിഇ (J-10CE), നിലവിൽ ഭാരതത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമസേനയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മുൻപ് അതിർത്തിയിലുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണ സമയത്ത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തരായ സുഖോയ് (Su-30MKI), ജാഗ്വാർ, റാഫേൽ (Rafale) വിമാനങ്ങളെ പ്രതിരോധിക്കാൻ പാകിസ്ഥാൻരംഗത്തിറക്കിയത് ഇതേ ചൈനീസ് നിർമ്മിത വിമാനങ്ങളായിരുന്നു.സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ബംഗ്ലാദേശിന് ഒരൊറ്റ വിമാനം കൊണ്ട് വ്യോമപ്രതിരോധവും സമുദ്രസുരക്ഷയും ഒരേപോലെ നിർവ്വഹിക്കാം എന്നത് വലിയ നേട്ടമായി തോന്നാമെങ്കിലും, ഇതിന് പിന്നിലെ രാഷ്ട്രീയ വില ഭീകരമായിരിക്കും. ഈ ഇടപാടിലൂടെ കോടിക്കണക്കിന് ഡോളറിന്റെ ചൈനീസ് കടക്കെണിയിലാകുന്ന ബംഗ്ലാദേശിലേക്ക് വരുംദിവസങ്ങളിൽ ചൈനീസ് സൈനിക സാങ്കേതിക വിദഗ്ധരുടെയും ഉപദേശകരുടെയും വൻ അധിനിവേശമുണ്ടാകും. ഇത് ബംഗ്ലാദേശിനെ പൂർണ്ണമായും ബെയ്ജിങ്ങിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു താവളമാക്കി മാറ്റിയേക്കാം.
എന്നാൽ ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ തകർക്കാൻ ഇന്ത്യൻ വ്യോമസേന സർവ്വസജ്ജമാണ്. അത്യാധുനിക റാഫേൽ വിമാനങ്ങളും, റഷ്യൻ നിർമ്മിത എസ്-400 (S-400 Triumf) വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളും അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള ഭാരതം, ശത്രുക്കളുടെ ഏത് തരത്തിലുള്ള മിസൈൽ-വ്യോമ വെല്ലുവിളികളെയും നിമിഷനേരം കൊണ്ട് തവിടുപൊടിയാക്കാൻ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.












