മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് പ്രധാനമന്ത്രി മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള സമാധാന ഉടമ്പടി ഒപ്പുവെച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ അപ്രതീക്ഷിത നീക്കം. വൻ ജിയോപൊളിറ്റിക്കൽ പ്രാധാന്യമുള്ള ഈ ഘട്ടത്തിൽ ലഭിച്ച ഔദ്യോഗിക ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ എത്രത്തോളം വില കൽപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഖമേനിയുടെ അന്ത്യകർമ്മങ്ങൾ ജൂലൈ 4-ന് ആരംഭിച്ച്, ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കാരത്തോടെ സമാപിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇസ്രായേലും അമേരിക്കയും ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-നാണ് 36 വർഷത്തോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന 86-കാരനായ അലി ഖമേനി കൊല്ലപ്പെടുന്നത്.
ഇസ്‌ലാമിക നിയമപ്രകാരം മൃതദേഹം എത്രയും വേഗം അടക്കം ചെയ്യണമെന്നുണ്ടെങ്കിലും യുദ്ധസാഹചര്യങ്ങളിൽ ഇതിൽ ഇളവുകൾ അനുവദനീയമാണ്. ഫെബ്രുവരിയിലെ കൊലപാതകത്തിന് ശേഷം ഖമേനിയുടെ സംസ്കാര തീയതിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. പുതിയ വിവരങ്ങൾ അനുസരിച്ച് ജൂലൈ 7-ന് ടെഹ്റാന് തെക്കുള്ള വിശുദ്ധ നഗരമായ ഖോമിലും പ്രത്യേക ചടങ്ങുകൾ നടക്കും. ടെഹ്റാൻ, മഷാദ്, ഖോം എന്നിവിടങ്ങളിലായി നടക്കുന്ന വിടവാങ്ങൽ ചടങ്ങുകളിൽ ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഇത് യാഥാർത്ഥ്യമായാൽ 1989-ൽ ഇറാന്റെ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഒരു കോടി ജനങ്ങളുടെ റെക്കോർഡ് പഴങ്കഥയാകും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കളും ചടങ്ങിൽ സംബന്ധിക്കും.
അതേസമയം, അലി ഖമേനിയുടെ മരണത്തെത്തുടർന്ന് മാർച്ച് 8 മുതൽ അദ്ദേഹത്തിന്റെ മകനായ 56-കാരൻ മൊജ്തബ ഹൊസൈനി ഖമേനിയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിട്ടുള്ളത്. എന്നാൽ മൊജ്തബ നിലവിൽ കോമയിലാണെന്ന തരത്തിലുള്ള ഗുരുതരമായ റിപ്പോർട്ടുകളാണ് മാർക്കോ റൂബിയോ, പീറ്റ് ഹെഗ്സെത് തുടങ്ങിയ പ്രമുഖ യുഎസ് ഉദ്യോഗസ്ഥർ പുറത്തുവിടുന്നത്. പശ്ചിമേഷ്യയെ കടുത്ത പ്രതിസന്ധിയിലാക്കിയ യുദ്ധത്തിന് ഒടുവിൽ ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെവ്വേറെ ഡിജിറ്റൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ദീർഘകാല സമാധാന ചർച്ചകൾ നിലവിൽ സ്വിറ്റ്‌സർലൻഡിൽ പുരോഗമിക്കുകയാണ്.












