ഐപിഎൽ ഗ്രൗണ്ടിനകത്തും പുറത്തും അച്ചടക്കം കൈവിടുന്ന കളിക്കാർക്കും ഫ്രാഞ്ചൈസി ഉടമകൾക്കും ബിസിസിഐയുടെ അന്ത്യശാസനം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളും സസ്പെൻഷനും ഉൾപ്പെടെയുള്ള ശിക്ഷകൾ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക പത്ത് ടീമുകൾക്കും അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിംഗ് റൂമിലിരുന്ന് വേപ്പിംഗ് നടത്തിയതും യുസ്‌വേന്ദ്ര ചഹൽ വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു. ഇന്ത്യൻ നിയമപ്രകാരം ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ളതാണ്. ഇത് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഐപിഎൽ വേദികൾ, ഡ്രസ്സിംഗ് റൂമുകൾ, ഡഗ് ഔട്ടുകൾ, ടീം ഹോട്ടലുകൾ എന്നിവിടങ്ങളിൽ വേപ്പിംഗ് പൂർണ്ണമായും നിരോധിച്ചു.
ടീം മാനേജരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ആരെയും കളിക്കാരുടെയോ സപ്പോർട്ട് സ്റ്റാഫിന്റെയോ മുറികളിൽ പ്രവേശിപ്പിക്കരുത്. ഉയർന്ന പ്രൊഫൈലിലുള്ള കായിക മേഖലയിൽ ‘ഹണി ട്രാപ്പിംഗിനും’ ലൈംഗികാരോപണങ്ങൾക്കും സാധ്യതയുണ്ടെന്നും കളിക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബിസിസിഐ മുന്നറിയിപ്പ് നൽകി. സന്ദർശകരെ ഹോട്ടൽ ലോബിയിൽ വെച്ച് മാത്രമേ കാണാൻ പാടുള്ളൂ.
കളിക്കാരും സ്റ്റാഫും ടീം ഹോട്ടലിൽ നിന്ന് പുറത്തുപോകുമ്പോൾ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർമാരെയും (SLO) ടീം ഇന്റഗ്രിറ്റി ഓഫീസർമാരെയും (TIO) നിർബന്ധമായും അറിയിക്കണം. പലരും വിവരം നൽകാതെ അർദ്ധരാത്രിയിൽ പുറത്തുപോകുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി ബിസിസിഐ കണ്ടെത്തി.
കളി നടക്കുമ്പോൾ ഉടമകൾ ഡഗ് ഔട്ടിലോ ഡ്രസ്സിംഗ് റൂമിലോ പ്രവേശിച്ച് കളിക്കാരെ കെട്ടിപ്പിടിക്കുന്നതും സംസാരിക്കുന്നതും ബിസിസിഐ വിലക്കി. ഇത്തരം വൈകാരിക പ്രകടനങ്ങൾ കളിയുടെ സ്വാഭാവികതയെ ബാധിക്കുമെന്നും നിശ്ചിത ചാനലുകൾ വഴി മാത്രമേ ആശയവിനിമയം പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ എല്ലാ ടീമുകളും കളിക്കാർക്ക് ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച ബ്രീഫിംഗ് നൽകണമെന്നും ഓരോ കളിക്കാരനിൽ നിന്നും രേഖാമൂലം സ്ഥിരീകരണം വാങ്ങണമെന്നും ബിസിസിഐ നിർദ്ദേശിച്ചു.












