ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ തന്റെ കരിയറിലെ രസകരവും വികാരനിർഭരവുമായ ഓർമ്മകൾ പങ്കുവെച്ചതാണ് ഇപ്പോൾ സ്പോർട്സ് ലോകത്ത് തരംഗമാകുന്നത്. മുൻ നായകൻ എം.എസ്. ധോണിയെ പുറത്താക്കിയപ്പോൾ നടത്തിയ അമിതാഘോഷം ധോണിയെ ചൊടിപ്പിച്ചതിനെക്കുറിച്ചും സി.എസ്.കെയുടെ വിജയരഹസ്യത്തെക്കുറിച്ചും അശ്വിൻ മനസ്സ് തുറന്നു.
ജിയോ സ്റ്റാറിലെ ‘ദി രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്’ എന്ന പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. 2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അശ്വിൻ, ചെന്നൈ സൂപ്പർ കിങ്‌സിലെ തന്റെ തുടക്കകാലത്തെക്കുറിച്ചും സി.എസ്.കെയുടെ വിജയരഹസ്യത്തെക്കുറിച്ചും സംസാരിച്ചു.
കരിയറിന്റെ തുടക്കത്തിൽ ചലഞ്ചർ ട്രോഫിയിൽ കളിക്കുമ്പോൾ ധോണിയെ പുറത്താക്കണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നു. ധോണിയുടെ ഒരു വിക്കറ്റ് നേടിയ ശേഷം താൻ അമിതമായി ആഘോഷിച്ചപ്പോൾ “ഇത്ര ആഘോഷിക്കാൻ ഇതിലെന്തിരിക്കുന്നു?” എന്ന് ചോദിച്ച് ധോണി അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ഈ പ്രകടനമാണ് സി.എസ്.കെയിലേക്കുള്ള വാതിൽ തുറന്നതെന്ന് അശ്വിൻ ഓർക്കുന്നു.
2010-2015 കാലഘട്ടത്തിൽ ചെന്നൈ ടീം തുടർച്ചയായി വിജയിച്ചതിന് പിന്നിൽ കളിക്കാർക്ക് ലഭിച്ച മാനസിക പിന്തുണയാണെന്ന് അശ്വിൻ പറയുന്നു. താരങ്ങളുടെ കുടുംബത്തിന് വേണ്ട ടിക്കറ്റുകൾ, യാത്ര, താമസം തുടങ്ങി എല്ലാ കാര്യങ്ങളും മാനേജ്‌മെന്റ് കൃത്യമായി നോക്കിയിരുന്നു. അതിനാൽ സമ്മർദ്ദമില്ലാതെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ താരങ്ങൾക്ക് കഴിഞ്ഞു.
തന്റെ അവസാന ഐ.പി.എൽ മത്സരം ചെന്നൈയിലെ ചെപ്പോക്കിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നില്ലെങ്കിലും തുടങ്ങിയ ഇടത്ത് (സി.എസ്.കെ) തന്നെ കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. തന്റെ അവസാന ഐ.പി.എൽ വിക്കറ്റായ 14-കാരൻ വൈഭവ് സൂര്യവംശിയെ അശ്വിൻ പ്രശംസിച്ചു. ഇത്ര ചെറിയ പ്രായത്തിൽ തന്നെ അസാമാന്യമായ കഴിവും പക്വതയും വൈഭവിനുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. സഞ്ജു സാംസണെ പുറത്താക്കിയ അതേ തന്ത്രമാണ് വൈഭവിനെതിരെയും പ്രയോഗിച്ചതെന്ന് താരം വെളിപ്പെടുത്തി.












