പുതുച്ചേരി : പുതുച്ചേരിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സർക്കാർ മെയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻ. രംഗസ്വാമി തുടർച്ചയായ രണ്ടാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയാകും. അധികാരമേൽക്കുന്നതിനായി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥന് അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള കത്ത് എൻഡിഎ സഖ്യം കൈമാറി.
പുതിയ മന്ത്രിസഭയിൽ ബിജെപിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി നിയമസഭാ കക്ഷി നേതാവായി എ. നമശ്ശിവായത്തെ ഇതിനോടകം തിരഞ്ഞെടുത്തിട്ടുണ്ട്. മെയ് 13-ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ എൻ. രംഗസ്വാമി നാലാം തവണ പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പുതുച്ചേരിയുടെ സമഗ്ര വികസനത്തിനായി വികസിത് പുതുച്ചേരി എന്ന ലക്ഷ്യത്തോടെ എൻഡിഎ സർക്കാർ മുന്നോട്ട് പോകുമെന്ന് എൻ. രംഗസ്വാമി വ്യക്തമാക്കി.
30 അംഗ നിയമസഭയിൽ 18 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരം നിലനിർത്തിയത്. കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകളാണ് വേണ്ടിയിരുന്നത്. എൻ. രംഗസ്വാമിയുടെ എഐഎൻആർസി 12 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷിയായ ബിജെപി 4 സീറ്റുകളും, എഐഎഡിഎംകെ, എൽജെകെ എന്നിവർ ഓരോ സീറ്റ് വീതവും നേടി. പ്രതിപക്ഷ നിരയിൽ ഡിഎംകെ 5 സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം രണ്ട് സീറ്റുകൾ നേടി പുതുച്ചേരി രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചു.








