1980 ഒക്ടോബർ… കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായി ആസൂത്രണം ചെയ്യപ്പെട്ട, അതിക്രൂരമായ ഒരു കൊലപാതകം നടന്നത് അന്നായിരുന്നു. ഒരു ക്ലൂ പോലും ബാക്കിവെക്കാതെ കൊലയാളി മറഞ്ഞപ്പോൾ, കേരള പോലീസ് ശരിക്കും വിയർത്തു. പക്ഷേ, അവർക്കറിയില്ലായിരുന്നു, കൊലയാളിയെ കുടുക്കാൻ പോകുന്നത് ആകസ്മികമായി ഒരാൾ പറഞ്ഞ വെറുമൊരു വാക്കിൽ നിന്നാണെന്ന്. ഇത് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ‘കരിക്കിൻവില്ല കൊലപാതകത്തിന്റെ’ കഥയാണ്.
തിരുവല്ലയിലെ മീന്തലക്കര എന്ന പ്രദേശം. അവിടെയുള്ള വലിയൊരു വീടാണ് ‘കരിക്കിൻവില്ല ‘. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട കെ.സി. ജോർജ്ജും ഭാര്യ റേച്ചലുമായിരുന്നു അവിടെ താമസിച്ചിരുന്നത്. സമ്പന്നരായ ആ വൃദ്ധദമ്പതികൾ ആ വലിയ വീട്ടിൽ തനിച്ചായിരുന്നു. ഒക്ടോബറിലെ ആ സാധാരണ പ്രഭാതത്തിൽ, വീട്ടുജോലിക്കാരി പതിവുപോലെ കരിക്കൻവിള വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കുന്നില്ല. ഒടുവിൽ പതുക്കെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ അവൾ കണ്ടത് രക്തം മരവിപ്പിക്കുന്ന ആ കാഴ്ചയാണ്.
ചോരയിൽ കുളിച്ചു കിടക്കുന്ന ജോർജ്ജിന്റെയും റേച്ചലിന്റെയും മൃതദേഹങ്ങൾ, നാടുമുഴുവൻ നടുങ്ങിയ നിമിഷങ്ങൾ. അന്ന് യുവ ഐ.പി.എസ് ഓഫീസറായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വീട്ടിലെ അലമാരകൾ തകർക്കപ്പെട്ടിട്ടുണ്ട്, സ്വർണ്ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണമാണ് ലക്ഷ്യമെന്ന് പോലീസിന് ഉറപ്പായി. എന്നാൽ അന്വേഷണ സംഘത്തെ കുഴപ്പിച്ചത് മറ്റൊന്നായിരുന്നു. വീടിന്റെ മുൻവാതിലോ പിൻവാതിലോ ബലമായി തകർത്തിട്ടില്ല! ഡൈനിങ് ടേബിളിൽ കുടിച്ചുകഴിഞ്ഞ ചായക്കപ്പുകൾ ഇരിപ്പുണ്ട്. അതായത്, കൊലയാളികൾ അപരിചിതരല്ല. ജോർജ്ജും റേച്ചലും അവരെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു, അവർക്ക് ചായ നൽകി. ആതിഥ്യമര്യാദയുടെ മറവിൽ ആ ഹാദി ആരാണ് ചെയ്തത്? ആ കൊലയാളികൾ ആരായിരുന്നു?
ദിവസങ്ങൾ കടന്നുപോയി. പോലീസിന് മുന്നിൽ ഇരുട്ട് മാത്രം. വിരലടയാളങ്ങളോ മറ്റ് തെളിവുകളോ ഒന്നുമില്ല. അങ്ങനെയിരിക്കെയാണ് പോലീസ് വീണ്ടും ആ ജോലിക്കാരിയെ ചോദ്യം ചെയ്യുന്നത്. തലേദിവസം വീട്ടിൽ നടന്ന കാര്യങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് അവൾ ഒരു കാര്യം പറഞ്ഞു. തലേദിവസം വൈകുന്നേരം റേച്ചൽ അവളോട് പറഞ്ഞിരുന്നു:”കുറച്ചധികം സാധനങ്ങൾ കരുതണം, മദ്രാസിലെ മോൻ വന്നിട്ടുണ്ട്, കൂടെ അവന്റെ കൂട്ടുകാരുമുണ്ട്.”
മദ്രാസിലെ മോൻ! ആരാണ് ഈ മദ്രാസിലെ മോൻ? ആ ഒരൊറ്റ വാക്കിൽ നിന്നാണ് അന്വേഷണത്തിന്റെ ഗതിമാറുന്നത്. പോലീസ് അന്വേഷണം മദ്രാസിലേക്ക് (ഇന്നത്തെ ചെന്നൈ) വ്യാപിപ്പിച്ചു. ഒപ്പം കൊലപാതകം നടന്ന സ്ഥലത്തുനിന്നും വിദേശ നിർമ്മിതമായ വിലകൂടിയ ഒരു ഷൂസിന്റെ കാൽപ്പാടും പോലീസിന് ലഭിച്ചിരുന്നു. ഇത് രണ്ടും വെച്ച് പോലീസ് ആ ‘മദ്രാസിലെ മോനെ’ തേടിയിറങ്ങി.
മദ്രാസിലെ അധോലോകത്തും ആഡംബര ക്ലബ്ബുകളിലും പോലീസ് രഹസ്യമായി അന്വേഷണം നടത്തി. ഒടുവിൽ മദ്രാസിലെ ഒരു ലക്ഷ്വറി ഹോട്ടൽ മുറിയിൽ വെച്ച് പോലീസ് ആ സംഘത്തെ വളഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച സ്വർണ്ണവും ആ വിദേശ നിർമ്മിത ഷൂസും അവിടെയുണ്ടായിരുന്നു! അവരെ അറസ്റ്റ് ചെയ്ത് കേരളത്തിൽ എത്തിച്ചപ്പോൾ, ആ സത്യം കേട്ട് കേരളം ശരിക്കും ഞെട്ടിത്തരിച്ചു. കാരണം ആ ‘മദ്രാസിലെ മോൻ’ മറ്റാരുമായിരുന്നില്ല… ജോർജ്ജിന്റെയും റേച്ചലിന്റെയും സ്വന്തം സഹോദരന്റെ മകൻ! അവർ സ്വന്തം മകനെപ്പോലെ സ്നേഹിച്ചിരുന്ന റെനി ജോർജ്ജ്!
മദ്രാസിൽ ഉപരിപഠനത്തിന് പോയ റെനി ജോർജ്ജ് കടുത്ത മയക്കുമരുന്നിന് അടിമയായിരുന്നു. ആഡംബര ജീവിതത്തിനും മയക്കുമരുന്നിനും പണം കണ്ടെത്താൻ അവൻ തന്റെ മദ്രാസുകാരായ സുഹൃത്തുക്കളുമായി ചേർന്ന് തയ്യാറാക്കിയ പദ്ധതിയായിരുന്നു ആ കൊലപാതകം.
ആ രാത്രിയിൽ തന്നെ കാണാൻ വന്ന പ്രിയപ്പെട്ട മകനെ കെ.സി ജോർജ്ജും ഭാര്യയും സന്തോഷത്തോടെ സ്വീകരിച്ചു. അവർക്ക് ഭക്ഷണവും ചായയും നൽകി. എന്നാൽ അവർ തിരിഞ്ഞുനിന്ന നിമിഷം, കരുതിക്കൂട്ടി വന്ന ആ സംഘം ആ വൃദ്ധദമ്പതികളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏറ്റവും സുരക്ഷിതമെന്ന് നാം കരുതുന്ന കുടുംബ ബന്ധങ്ങൾക്കുള്ളിൽ ഒളിഞ്ഞിരുന്ന ചെന്നായ ആയിരുന്നു റെനി ജോർജ്ജ്. അയാൾക്കും കൂട്ടാളികൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പിൽക്കാലത്ത് ജയിലിൽ വെച്ച് മാനസാന്തരപ്പെട്ട റെനി ജോർജ്ജ്, ഇന്ന് മാനസാന്തരപ്പെട്ട് സുവിശേഷ വേല ചെയ്യുന്നു മറ്റൊരു കാവ്യനീതി.
എങ്കിലും, സ്നേഹിച്ചവർ തന്നെ ഘാതകരായി മാറിയ ‘കരിക്കിൻവില്ല കൊലപാതകം’, കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അന്വേഷണങ്ങളിലൊന്നായും, മനുഷ്യന്റെ ആർത്തിയുടെ ഏറ്റവും ഭയാനകമായ മുഖമായും ഇന്നും ഓർമ്മിക്കപ്പെടുന്നു.








