നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട ക്രൂരമായ മർദനവും, അതിനെ ന്യായീകരിച്ച ‘രക്ഷാപ്രവർത്തന’ പ്രയോഗവുമാണ് തന്നെ ഇന്നു നിയമസഭയിലെത്തിച്ചതെന്ന് കോൺഗ്രസ് എംഎൽഎ എ.ഡി. തോമസ്. 10 വർഷക്കാലം മുഖ്യമന്ത്രിയായിരുന്ന് ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയാണ് ആലപ്പുഴയിൽ നിന്നുള്ള യുവ എംഎൽഎ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനം ഉയർത്തിയത്. തന്നെപ്പോലെയുള്ള തീരദേശത്തുനിന്നുള്ള ഒരു സാധാരണക്കാരന് കേരളത്തിന്റെ നിയമസഭയിൽ വന്ന് സംസാരിക്കാൻ അവസരമൊരുക്കിയത് പിണറായി വിജയന്റെ ഭരണകാലത്ത് നടന്ന പോലീസ് ക്രൂരതയാണെന്നും എ.ഡി. തോമസ് പരിഹസിച്ചു.
2024-ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നവകേരള സദസ്സ് നടത്തുന്നതിനിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി. തോമസ് അടക്കമുള്ള കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സംഘവും ചേർന്ന് വടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. അന്ന് രക്തത്തിൽ കുളിച്ചുനിന്ന തോമസിന്റെ മുഖം മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തന്റെ സുരക്ഷാ ജീവനക്കാർ നടത്തിയത് അക്രമമല്ലെന്നും, പ്രതിഷേധക്കാരെ ബസിന് മുന്നിൽ നിന്നും മാറ്റാനുള്ള ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നുമായിരുന്നു പിണറായി വിജയന്റെ അന്നത്തെ ന്യായീകരണം സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ പി.പി. ചിത്തരഞ്ജനെ വൻ മാർജിനിൽ പരാജയപ്പെടുത്തിയാണ് ഇരുപത്തിയൊൻപതുകാരനായ തോമസ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ എംഎൽഎ’ ആയി സഭയിലെത്തിയത്.
ഭരണം മാറി പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പഴയ ‘രക്ഷാപ്രവർത്തനത്തെ’ കുറിച്ച് പ്രത്യേക സംഘം (SIT) പുനരന്വേഷണം നടത്തുന്ന കാര്യവും തോമസ് സഭയിൽ ഓർമ്മിപ്പിച്ചു. അധികാരക്കസേര ഒഴിഞ്ഞുമാറി കൃത്യം പത്ത് വർഷത്തിന് ശേഷമാണ് പിണറായി വിജയന് ഇപ്പോൾ സഹജീവി സ്നേഹം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മുൻപ് കരിങ്കൊടി പ്രതിഷേധങ്ങൾക്ക് നേരെ അസഹിഷ്ണുത കാണിച്ചവർ ഇപ്പോൾ പ്രതിപക്ഷത്തിരുന്ന് ആത്മപരിശോധന നടത്താൻ തയ്യാറാകണമെന്നും എ.ഡി. തോമസ് നിയമസഭയിൽ ആവശ്യപ്പെട്ടു.












