ഭാരതത്തിന്റെ സൈനിക നീക്കങ്ങൾക്കും കരുത്തിനും മുന്നിൽ പകച്ചുനിന്ന പാകിസ്താന് ചൈന നേരിട്ട് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാക് വ്യോമസേനയ്ക്ക് ചൈന നേരിട്ട് സാങ്കേതിക സഹായം നൽകിയതായി ബീജിംഗ് ഔദ്യോഗികമായി ആദ്യമായി സമ്മതിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ പ്രത്യാക്രമണത്തിനിടെ, പാക് മണ്ണിലിരുന്ന് ചൈനീസ് എൻജിനീയർമാർ യുദ്ധത്തിൽ പങ്കാളികളായെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഭാരത വിരുദ്ധ അച്ചുതണ്ട് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുകയാണ്.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെയും പിഒകെയിലെയും ഒൻപതോളം ഭീകര കേന്ദ്രങ്ങൾ തകർത്താണ് ഭാരത സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. നൂറിലധികം ഭീകരരെ വധിച്ച ഭാരതത്തിന്റെ ആത്മവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാകിസ്ഥാന് ചൈനയുടെ പരോക്ഷ പിന്തുണ ആവശ്യമായി വന്നു. ചൈനീസ് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) എൻജിനീയർമാർ പാക് വ്യോമതാവളങ്ങളിൽ ക്യാമ്പ് ചെയ്താണ് ജെ-10സിഇ (J-10CE) യുദ്ധവിമാനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകിയത്. ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് എൻജിനീയർ സാങ് ഹെങ് ഈ രഹസ്യം പരസ്യമാക്കിയത്. കൊടും ചൂടിനെ അവഗണിച്ചും ഭാരതത്തിന്റെ യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടു ഭയന്നുമാണ് തങ്ങൾ പാക് സൈന്യത്തെ സഹായിച്ചതെന്ന് ഇവർ പറയുന്നു.
ഭാരതത്തിന്റെ മിന്നലാക്രമണങ്ങളെ പ്രതിരോധിക്കാൻ പാക് സൈന്യത്തിന് കരുത്തില്ലാത്തതിനാലാണ് ചൈനീസ് എൻജിനീയർമാരെ നേരിട്ട് യുദ്ധമുഖത്തേക്ക് അയക്കേണ്ടി വന്നത്. പാകിസ്താൻ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ജെ-10സിഇ വിമാനങ്ങൾ ഭാരതത്തിന്റെ അത്യാധുനിക പോർവിമാനങ്ങൾക്ക് മുന്നിൽ പരാജയപ്പെടാതിരിക്കാൻ ‘ഗ്രൗണ്ട് സപ്പോർട്ട്’ നൽകുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഭാരതത്തിന്റെ സൈനിക ശക്തിയെ തടയാൻ അയൽരാജ്യങ്ങൾ നടത്തുന്ന ഗൂഢാലോചനകൾ ഇതോടെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഭീകരതയെ താലോലിക്കുന്ന പാകിസ്താനും അവരെ ആയുധമണിയിക്കുന്ന ചൈനയും തമ്മിലുള്ള അവിശുദ്ധ ബന്ധം ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെങ്കിലും, ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് മുൻപ് തന്നെ തെളിയിച്ചതാണ്. ചൈനയുടെ ഈ പരസ്യമായ ഏറ്റുപറച്ചിൽ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കും.











