എൽ.ഡി.എഫിൽ വിള്ളൽ വീഴ്ത്തി കേരള കോൺഗ്രസ് എമ്മിന്റെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐ.എമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കേരള കോൺഗ്രസ് എം നടത്തിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സി.പി.ഐ.എമ്മിനെതിരെ പടയൊരുക്കം. ജനവികാരം മനസ്സിലാക്കുന്നതിൽ ഇടത് നേതൃത്വം പൂർണ്ണമായും പരാജയപ്പെട്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പല പ്രസ്താവനകളും ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കി. സി.പി.ഐ.എം നേതാക്കളുടെ ഇടപെടലുകൾ ജനകീയമായിരുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സി.പി.ഐ.എം അണികൾ വ്യാപകമായി വോട്ടുകൾ മറിച്ചു. സി.പി.ഐ.എം അനുഭാവികളുടെ വോട്ടുകൾ കേരള കോൺഗ്രസ് എമ്മിന് ലഭിച്ചില്ലെന്നും ഇത് പരാജയത്തിന്റെ ആഴം കൂട്ടിയെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
എൽ.ഡി.എഫിൽ തുടരുന്നത് പാർട്ടിയുടെ ഭാവിക്ക് ഗുണകരമാണോ എന്ന സംശയം യോഗത്തിൽ പലരും പ്രകടിപ്പിച്ചു. യു.ഡി.എഫിലേക്ക് തിരികെ പോകുന്നതിനെ കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ സജീവമായതായാണ് സൂചന. പാർട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജോസ് കെ. മാണി യോഗത്തിൽ സമ്മതിച്ചു. തോൽവിയിൽ തളരാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും, പരസ്യ പ്രസ്താവനകൾ നടത്തി പാർട്ടിയെ കൂടുതൽ നാണക്കേടിലാക്കരുതെന്നും അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. പകുതിയോളം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ മാത്രമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമാണ്.








