കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന മമതാ ബാനർജിയുടെ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം. തൃണമൂൽ കോൺഗ്രസിന്റെ വിശ്വാസ്യതയെയും രാഷ്ട്രീയ പാരമ്പര്യത്തെയും ബംഗാളിലെ ഇടത് പാർട്ടികൾ രൂക്ഷമായി വിമർശിച്ചു. അധികാരം നഷ്ടപ്പെട്ടപ്പോൾ മാത്രം ഐക്യത്തെക്കുറിച്ച് ഓർക്കുന്ന മമതയുടെ നീക്കം രാഷ്ട്രീയ നാടകമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഒന്നിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അതിൽ വിള്ളലുണ്ടാക്കിയത് തൃണമൂലാണ്. ഇപ്പോൾ അധികാരം പോയപ്പോൾ അവരെ വിശ്വസിക്കാൻ കഴിയില്ല എന്നും മുതിർന്ന ഇടതുപക്ഷ നേതാവ് സുജൻ ചക്രവർത്തിയും വ്യക്തമാക്കി. ബിജെപിയെ പശ്ചിമ ബംഗാളിലേക്ക് ആനയിച്ചത് തന്നെ മമത ബാനർജിയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരെ സ്വന്തം നിലയിൽ പോരാട്ടം തുടരുമെന്നും തൃണമൂലുമായി സഖ്യത്തിനില്ലെന്നും ഇടതുമുന്നണി പ്രഖ്യാപിച്ചു.
സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മമത പ്രതിപക്ഷ ഐക്യ ആഹ്വാനം നടത്തിയത്. ബിജെപിയുടെ ‘അടിച്ചമർത്തൽ ഭരണ’ത്തിനെതിരെ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ദേശീയ പാർട്ടികളും എൻജിഒകളും തൃണമൂലിനൊപ്പം ഒരു സംയുക്ത വേദിയിൽ അണിനിരക്കണമെന്ന് മമത ആവശ്യപ്പെട്ടു. “ഇടതുപക്ഷത്തോട് വിരോധം കാണിക്കാനുള്ള സമയമല്ലിത്. എനിക്ക് ഈഗോ ഇല്ല, ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കൈകോർക്കാം,” എന്നും മമത അറിയിച്ചിരുന്നു.










