കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി നീളുന്ന അനിശ്ചിതത്വത്തെ കടന്നാക്രമിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം തുടങ്ങാൻ കഴിയാത്ത കോൺഗ്രസിന്റെ അവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു.
അധികാരത്തിനായി നേതാക്കൾ പരക്കം പായുന്ന കാഴ്ചയാണ് കേരളത്തിലേതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത്. “രണ്ടര വർഷം വീതം അധികാരം പങ്കിടുകയോ, അല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാരെ പരീക്ഷിക്കുകയോ ചെയ്യട്ടെ” എന്ന് അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ കണ്ട അതേ അധികാര വടംവലിയാണ് കേരളത്തിലും നടക്കുന്നത്. സ്വന്തം അണികളെപ്പോലും വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന എക്കോസിസ്റ്റമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത ഒരേയൊരു സംസ്ഥാനമായി കേരളം മാറി. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നെങ്കിലും ഇതുവരെ സോണിയ ഗാന്ധി വിഷയത്തിൽ ഇടപെട്ടിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇതുവരെയും സോണിയാ ഗാന്ധിയെ കണ്ട് റിപ്പോർട്ട് നൽകിയിട്ടില്ല എന്നത് അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.
മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ പാർട്ടിയിൽ അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്ന് ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തെരുവ് യുദ്ധത്തിലേക്കും പോസ്റ്റർ അടിയിലേക്കും തർക്കം നീങ്ങിയത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, നേതാക്കളുടെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ള മൂന്ന് നേതാക്കളും പിന്മാറാൻ തയ്യാറല്ല. ഹൈക്കമാൻഡിന് ഏറ്റവും പ്രിയപ്പെട്ട നേതാവ് എന്ന നിലയിൽ കെ.സി തന്നെ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന് അനുകൂലമായി നിൽക്കുന്നവർ. പ്രഖ്യാപനം നീളുന്നത് തങ്ങൾക്ക് അനുകൂലമാണെന്ന് വിഡി, ആർസി പക്ഷക്കാരും വിശ്വസിക്കുന്നു. ചർച്ചകൾ നീളുന്നതിലൂടെ തങ്ങളുടെ വാദങ്ങൾ ഹൈക്കമാൻഡ് കൂടുതൽ ഗൗരവത്തോടെ പരിഗണിക്കുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.
ദില്ലിയിലെ ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ഹൈക്കമാൻഡുമായി എല്ലാം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എടുക്കുന്ന യുക്തമായ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.









