ഉർവ്വിൽ പട്ടേൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തല്ലിച്ചതച്ചുകൊണ്ടിരിക്കുമ്പോൾ വിരാട് കോഹ്ലി റായ്പൂരിലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു. വിരാട് കുറച്ചുനേരത്തേയ്ക്ക് ട്രെയിനിംഗ് നിർത്തിവെയ്ക്കുകയും പട്ടേലിൻ്റെ ബാറ്റിങ്ങ് ടെലിവിഷനിൽ ആസ്വദിക്കുകയും ചെയ്തു! അതായിരുന്നു ഉർവ്വിൽ ഇംപാക്ട്.
വെറും 13 പന്തുകളിൽ നിന്നാണ് ഉർവ്വിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ജീവിതത്തിൽ തോറ്റുപോയി എന്ന് വിചാരിക്കുന്ന എല്ലാവർക്കും പ്രചോദനം പകരുന്നതാണ് ഉർവ്വിൽ പട്ടേലിൻ്റെ കഥ, 2023-ലെ ഐ.പി.എൽ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉർവ്വിലിനെ സ്വന്തമാക്കിയിരുന്നു. പക്ഷേ അയാൾക്ക് ഒരു മത്സരം പോലും കളിക്കാനായില്ല. ആ സീസൺ അവസാനിച്ചതോടെ ഗുജറാത്ത് ഉർവ്വിലിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
അതിന് ഉർവ്വിൽ നൽകിയ മറുപടി അതിഗംഭീരമായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ അയാൾ 41 പന്തുകളിൽ നിന്ന് സെഞ്ച്വറിയടിച്ചു! വൻശ് ഭേദിയ്ക്ക് പരിക്കേറ്റതുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിൻ്റെ വാതിലുകൾ ഉർവ്വിലിന് മുൻപിൽ തുറക്കപ്പെട്ടത്. 2025-ൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ കൊടുത്തിട്ടാണ് മഞ്ഞപ്പട ഉർവ്വിലിനെ കരസ്ഥമാക്കിയത്. ചെന്നൈയ്ക്കുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ഉർവ്വിൽ 11 പന്തുകളിൽ നിന്ന് 31 റണ്ണുകൾ സ്കോർ ചെയ്തു. 212.50 എന്ന മോഹിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് ഉർവ്വിൽ 2025-ലെ സീസൺ അവസാനിപ്പിച്ചത്.
പക്ഷേ 2026-ലും അയാളുടെ സ്ഥാനം സൈഡ് ബെഞ്ചിൽ തന്നെ ആയിരുന്നു! ആയുഷ് മാത്രേയുടെ ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയാണ് ഉർവ്വിലിനെ സി.എസ്.കെ-യുടെ പ്ലെയിംഗ് ഇലവനിൽ എത്തിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്താൻ അയാൾക്ക് സാധിച്ചതുമില്ല. പക്ഷേ ലഖ്നൗവിനെതിരെ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് ഉർവ്വിൽ അഴിഞ്ഞാടി. ഏഴ് വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷം 180-ന് മുകളിലുള്ള ഒരു വിജയലക്ഷ്യം ഭേദിക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചു.
ഫിഫ്റ്റി പിന്നിട്ടപ്പോൾ ഉർവ്വിൽ ഒരു കടലാസ് ഉയർത്തിക്കാണിച്ചിരുന്നു. ”This is for you Papa” എന്നാണ് അതിൽ എഴുതിയിരുന്നത്.
ഉർവ്വിൽ പട്ടേലിൻ്റെ അച്ഛനായ മുകേഷ് പട്ടേൽ ഒരു കായികാദ്ധ്യാപകനായിരുന്നു. ഗുജറാത്തിലെ മെഹ്സന എന്ന പട്ടണത്തിൽ ജനിച്ച ഉർവ്വിലിന് അഹമ്മദാബാദിൽ മികച്ച ട്രെയിനിംഗ് കിട്ടിയത് പിതാവിൻ്റെ ത്യാഗങ്ങൾ മൂലമായിരുന്നു. അതുകൊണ്ടാണ് വൈകാരികമായ ആ വരി ഉർവ്വിൽ അച്ഛനുവേണ്ടി കുറിച്ചിട്ടത്.
പലതവണ വീണുപോയവനാണ് ഉർവ്വിൽ. പക്ഷേ ഓരോ തവണയും ഇരട്ടി ശക്തിയോടെ അയാൾ ചാടി എഴുന്നേറ്റിട്ടുമുണ്ട്.
ചെന്നൈയ്ക്കുവേണ്ടിയുള്ള തൻ്റെ അരങ്ങേറ്റത്തെക്കുറിച്ച് ഉർവ്വിൽ സംസാരിച്ചിട്ടുണ്ട്”എനിക്ക് ഇംഗ്ലിഷ് പരിജ്ഞാനം കുറവാണ്. അതുകൊണ്ട് കോച്ചായ സ്റ്റീഫൻ ഫ്ലെമിങ്ങ് പറയുന്നത് പലതും എനിക്ക് മനസ്സിലാകാറില്ല. എൻ്റെ ബാറ്റിങ്ങ് പൊസിഷൻ ഏതാണെന്ന കാര്യം മാത്രം ഞാൻ ഒരുവിധം മനസ്സിലാക്കിയെടുത്തു.”
ഉർവ്വിൽ ഇനി ഫ്ലെമിങ്ങിനോട് ആശയവിനിമയം നടത്തണമെന്നില്ല. ഉർവ്വിലിനുവേണ്ടി അയാളുടെ ബാറ്റ് സംസാരിക്കുന്നുണ്ട്.












