പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ട്വന്റി-20 ലീഗായ മേജർ ലീഗ് ക്രിക്കറ്റ് ഫ്രാഞ്ചൈസി ഉടമകൾ രംഗത്ത്. പാക് താരങ്ങൾക്ക് എൻഒസി നൽകുന്നതിനായി ബോർഡ് വൻതുക കൈക്കൂലിയായി ആവശ്യപ്പെടുന്നു എന്നാണ് ഫ്രാഞ്ചൈസികളുടെ ആക്ഷേപം. പിസിബിയുടെ ഇത്തരത്തിലുള്ള അപ്രതീക്ഷിതവും ഏകപക്ഷീയവുമായ പെരുമാറ്റം കാരണം ഭാവിയിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെ ലീഗിൽ എടുക്കാതെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് എംഎൽസി ഉടമകൾ ഗൗരവമായി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ഐപിഎല്ലിൽ പാക് താരങ്ങൾക്ക് വിലക്കുള്ളതുപോലെയല്ല ഇത്, മറിച്ച് പിസിബിയുടെ നിരന്തരമുള്ള സാമ്പത്തിക പീഡനം കാരണമാണ് ഫ്രാഞ്ചൈസികൾ ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.
അമേരിക്കൻ ആസ്ഥാനമായി നടക്കുന്ന ഈ ടൂർണമെന്റിലെ ഒരു ടീം ഉടമയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘പാക് പാഷൻ’ എന്ന വെബ്‌സൈറ്റാണ് ഈ വിവാദ വിവരങ്ങൾ പുറത്തുവിട്ടത്. എംഎൽസിയിൽ കളിക്കാൻ എത്തുന്ന ഓരോ പാകിസ്താൻ കളിക്കാരനും എൻഒസി അനുവദിക്കുന്നതിനായി 25,000 യുഎസ് ഡോളർ വീതം പിസിബി മുൻകൂട്ടി അറിയിപ്പില്ലാതെ ആവശ്യപ്പെടുന്നു എന്നാണ് പ്രധാന പരാതി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമപ്രകാരം വിദേശ ലീഗുകളിൽ കളിക്കാൻ ഏതൊരു കളിക്കാരനും സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ എൻഒസി നിർബന്ധമാണ്. നിലവിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസ് ടീമിന് വേണ്ടി കളിക്കുന്ന ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് മാത്രമാണ് ഈ വർഷത്തെ എംഎൽസിയിലുള്ള ഏക പാക് താരം. ഇദ്ദേഹത്തിനായി ഫ്രാഞ്ചൈസി ഈ തുക നൽകാൻ തയ്യാറായതുകൊണ്ടാണ് എൻഒസി ലഭിച്ചത്.
സാധാരണയായി വിദേശ കളിക്കാരെ സ്വന്തമാക്കുമ്പോൾ അവരുടെ മാതൃ ക്രിക്കറ്റ് ബോർഡിന് നിശ്ചിത തുക പ്രതിഫലമായി നൽകുന്നത് ആഗോള തലത്തിൽ പതിവുള്ള കാര്യമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിദേശ താരങ്ങളെ ലേലത്തിൽ പിടിക്കുമ്പോൾ അവരുടെ കരാർ തുകയുടെ 10 മുതൽ 20 ശതമാനം വരെ ബിസിസിഐ ആ കളിക്കാരന്റെ മാതൃ ബോർഡിന് നൽകാറുണ്ട്. എന്നാൽ ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക ശേഷി വളരെ കുറഞ്ഞതും ചുരുങ്ങിയ ദിവസങ്ങൾ മാത്രം നീളുന്നതുമായ എംഎൽസിയിൽ അത്തരം ഔദ്യോഗിക നിയമങ്ങളൊന്നുമില്ല. ലോകത്തിലെ മറ്റൊരു ക്രിക്കറ്റ് ബോർഡും ഇത്തരമൊരു പ്രതിഫലം എംഎൽസി ഫ്രാഞ്ചൈസികളിൽ നിന്ന് ആവശ്യപ്പെടുന്നില്ലെന്നും പിസിബി മാത്രമാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പണത്തിന്റെ അളവിനേക്കാൾ പിസിബി ഇത് ആവശ്യപ്പെടുന്ന രീതിയാണ് ഫ്രാഞ്ചൈസി ഉടമകളെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. താരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന സമയത്തോ കരാർ ഉറപ്പിക്കുന്ന വേളയിലോ പിസിബി ഈ തുകയെക്കുറിച്ച് ഒരക്ഷരം മിണ്ടാറില്ല. ടൂർണമെന്റ് തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, കളിക്കാരെ മാറ്റാൻ ഫ്രാഞ്ചൈസികൾക്ക് മറ്റ് വഴികളില്ലാത്ത അവസ്ഥയിലെത്തുമ്പോഴാണ് പിസിബി ഇമെയിൽ വഴി ഈ ഭീമമായ തുക ആവശ്യപ്പെടുന്നത്. ഇതേക്കുറിച്ച് പിസിബി ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയോട് എംഎൽസി അധികൃതർ നേരിട്ട് പരാതി ഉന്നയിച്ചെങ്കിലും, ഈ തുക ആവശ്യപ്പെടുന്നത് ബോർഡിന്റെ അവകാശവും വരുമാന മാർഗ്ഗവുമാണെന്ന നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. തുക ഒടുക്കിയാൽ പോലും കളിക്കാർക്ക് യാതൊരു സുരക്ഷയും ഉറപ്പും ഫ്രാഞ്ചൈസികൾക്ക് ലഭിക്കാറില്ലെന്നും, എപ്പോൾ വേണമെങ്കിലും എൻഒസി റദ്ദാക്കാനും പുതിയ അനുമതിക്കായി വീണ്ടും തുക ആവശ്യപ്പെടാനും പിസിബിക്ക് കഴിയുമെന്നത് ലീഗിന്റെ സുഗമമായ നടത്തിപ്പിന് വൻ ഭീഷണിയാണെന്നും എംഎൽസി വൃത്തങ്ങൾ ആരോപിക്കുന്നു.












