യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ഉടമകളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കരുതെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റാൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്രയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ബസ് ഉടമകളുടെ ആശങ്ക പുറത്തുവരുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ പൊതുഗതാഗത സംവിധാനം തന്നെ താറുമാറാകുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ മുന്നറിയിപ്പ് നൽകി.
പ്രതിദിനം 19 ലക്ഷം സ്ത്രീകൾ കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ വിഭാഗം പൂർണ്ണമായും സർക്കാർ ബസുകളിലേക്ക് മാറും. ഇതോടെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ മാത്രമായി അവശേഷിക്കുന്ന അവസ്ഥയുണ്ടാകും. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകളുടെ എണ്ണം കുറവായതിനാൽ അവിടെ ഈ പദ്ധതി നടപ്പിലാക്കുന്നത് എളുപ്പമാണ്. എന്നാൽ കേരളത്തിൽ ആയിരക്കണക്കിന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അവരെ അവഗണിക്കുന്നത് വലിയ തിരിച്ചടിയാകും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ ‘പുതുയുഗ യാത്ര’യ്ക്കിടെ ബസ് ഉടമകളുടെ പ്രശ്നങ്ങൾ കേട്ടിരുന്നുവെന്നും അധികാരത്തിലെത്തിയാൽ എല്ലാം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ടി. ഗോപിനാഥൻ ഓർമ്മിപ്പിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി പുതിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് സംഘടനയുടെ ആവശ്യം.










