കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. 63 കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചു എന്ന റിപ്പോർട്ടാണ് ഹൈക്കമാൻഡ് പ്രധാനമായും പരിഗണിച്ചിരിക്കുന്നത്.
ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായാൽ 17 വർഷങ്ങൾക്ക് ശേഷമുള്ള കെ.സി. വേണുഗോപാലിന്റെ കരുത്തുറ്റ മടങ്ങിവരവാകും ഇത്. എം.എൽ.എമാരുടെ പിന്തുണ കെ.സിക്കാണെന്ന നിരീക്ഷകരുടെ റിപ്പോർട്ടിനാണ് കേന്ദ്ര നേതൃത്വം മുൻഗണന നൽകുന്നത്. മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്നലെ രാത്രി തന്നെ വിശദമായ ചർച്ചകൾ നടത്തി. സോണിയ ഗാന്ധിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ പ്രഖ്യാപനമുണ്ടാകും.
ചർച്ചകളുടെ തുടക്കത്തിൽ ഉപമുഖ്യമന്ത്രി പദം നൽകി മറ്റ് നേതാക്കളെ അനുനയിപ്പിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും നിലവിൽ അതിന് സാധ്യതയില്ലെന്നാണ് വിവരം. പകരം വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ നൽകി ഒപ്പം നിർത്താനാണ് ഹൈക്കമാൻഡ് നീക്കം.
മുഖ്യമന്ത്രിയെ ഡൽഹിയിൽ വെച്ച് പ്രഖ്യാപിക്കണോ അതോ കേരളത്തിൽ നിയമസഭാ കക്ഷി യോഗം വിളിച്ച് അറിയിക്കണോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നു. ഡൽഹിയിലാണെങ്കിൽ ഖർഗെയോ രാഹുൽ ഗാന്ധിയോ നേരിട്ട് തീരുമാനം അറിയിച്ചേക്കും. പൊതുജനവികാരവും ഘടകകക്ഷികളുടെ താൽപര്യങ്ങളും കെ.സിക്ക് അനുകൂലമല്ലെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും, എം.എൽ.എമാരുടെ ഭൂരിപക്ഷമെന്ന പരമ്പരാഗത രീതിയിൽ തന്നെ ഉറച്ചുനിൽക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.











