കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് പുലർത്തുന്ന കാലതാമസത്തെയും ആഭ്യന്തര തർക്കങ്ങളെയും രൂക്ഷമായി വിമർശിച്ച് സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’ രംഗത്തെത്തി. ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് കോൺഗ്രസ് നേതൃത്വത്തിന് നേരെ വിമർശനം ഉയർത്തിയത്.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ഈ ജനവിധി. എന്നാൽ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതിന് പകരം നിഴലാട്ടങ്ങളിൽ അഭിരമിക്കുകയാണ് കോൺഗ്രസ്. ജയിപ്പിച്ചയച്ച 102 എംഎൽഎമാർക്കോ മുന്നണിക്കോ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്തത് അമ്പരപ്പിക്കുന്ന കൊള്ളരുതായ്മയാണെന്ന് മുഖപ്രസംഗം പറയുന്നു.
മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ നടക്കുന്ന വടംവലികളും തെരുവിലെ ശക്തിപ്രകടനങ്ങളും ജനങ്ങളോടുള്ള മര്യാദയില്ലായ്മയാണ്. അധികാരത്തിന് വേണ്ടിയുള്ള ഈ അന്തർനാടകങ്ങൾ ഒഴിവാക്കി ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ കോൺഗ്രസ് തയ്യാറാകണം എന്ന് മുഖപത്രത്തിൽ പറയുന്നുണ്ട്. രാജ്യത്ത് വർഗീയ ശക്തികൾ ശക്തിപ്രാപിക്കുന്ന കാലത്ത്, അധികാരത്തിനായി തെരുവിൽ കലഹിക്കുന്നത് സ്വയം നശിപ്പിക്കൽ മാത്രമല്ല, വിദ്വേഷ ശക്തികളെ വളർത്താൻ കൂടിയേ സഹായിക്കൂ. ഇന്ത്യ എന്ന ആശയത്തിന്റെ നിലനിൽപ്പിനായി കോൺഗ്രസ് ഉത്തരവാദിത്വം നിറവേറ്റണമെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.
അതിനിടെ, മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ നടത്തുന്നുണ്ട്. കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ എന്നിവരെ കൂടാതെ വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ എന്നിവരെ കൂടാതെ വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.








