ധർമ്മശാലയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ രംഗത്ത്. ടീമിലെ പ്രധാന സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിനെ ഒരു ഓവർ പോലും ബോൾ ചെയ്യാൻ അനുവദിക്കാതിരുന്നതാണ് വിവാദമായത്.
സീസണിലെ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ പ്രതിക്കൂട്ടിൽ. ടീമിലെ സ്പെഷ്യലിസ്റ്റ് ബൗളറായ യുസ്‌വേന്ദ്ര ചാഹലിനെ മത്സരത്തിൽ ഒരോവർ പോലും പന്തെറിയിക്കാത്ത അയ്യരുടെ തീരുമാനത്തെ മുൻ താരം ദൊഡ്ഡ ഗണേഷ് “വിഡ്ഢിത്തം” എന്ന് വിശേഷിപ്പിച്ചു.
മാർക്കസ് സ്റ്റോയിനിസ്, യാഷ് താക്കൂർ, മാർക്കോ ജാൻസൺ തുടങ്ങിയ പേസർമാർ ഓവറിൽ 11 റൺസിന് മുകളിൽ വഴങ്ങിയിട്ടും ചാഹലിനെ പന്തേൽപ്പിക്കാൻ ശ്രേയസ് തയ്യാറായില്ല. ഇടങ്കയ്യൻ ബാറ്റർമാർക്കെതിരെ ചാഹലിനെ കൊണ്ടുവരുന്നത് തിരിച്ചടിയാകുമെന്ന ‘മാച്ച്-അപ്പ്’ ചിന്താഗതിയാണ് ഇതിന് കാരണമെന്ന് ദൊഡ്ഡ ഗണേഷ് വിമർശിച്ചു. ഒരു ചാമ്പ്യൻ ബൗളറെ ഇങ്ങനെ പുറത്തിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് മാത്രമല്ല, ഡൽഹി ക്യാപിറ്റൽസും തങ്ങളുടെ മുൻനിര സ്പിന്നറായ അക്സർ പട്ടേലിനെ പന്തെറിയിച്ചില്ല. ഇതിനെതിരെ മുൻ താരം മുഹമ്മദ് കൈഫ് ആശ്ചര്യം പ്രകടിപ്പിച്ചു. 2023 മുതൽ ധർമ്മശാലയിൽ പേസർമാരേക്കാൾ മികച്ച ഇക്കോണമി സ്പിന്നർമാർക്കാണെന്നിരിക്കെ, മാച്ച് വിന്നർമാരായ ചാഹലും അക്സറും പന്തെറിയാതിരുന്നത് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സരശേഷം ചാഹലിനെ ഒഴിവാക്കിയതിനെക്കുറിച്ച് ശ്രേയസ് വിശദീകരണം നൽകി. പന്ത് സ്വിങ് ചെയ്യുന്നുണ്ടായിരുന്നതിനാൽ പേസർമാരെ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ പേസർമാർക്ക് വിക്കറ്റ് ലഭിക്കുമായിരുന്നുവെന്നും എന്നാൽ അത് നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ശ്രേയസ് സമ്മതിച്ചു.












