കൊൽക്കത്ത : പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റിൻ്റെ കൊലപാതക കേസ് അന്വേഷണം സിബിഐക്ക് വിട്ടു. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. അന്വേഷണത്തിനായി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) സിബിഐ രൂപീകരിച്ചു. സുവേന്ദു അധികാരിയുടെ വിശ്വസ്തനായിരുന്ന ജീവനക്കാരന്റെ ദുരൂഹ മരണത്തിൽ സംസ്ഥാന പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. കേസ് ഡയറിയും ഇതുവരെയുള്ള അന്വേഷണ രേഖകളും ഉടൻ കൈമാറാൻ കോടതി സംസ്ഥാന പോലീസിന് നിർദ്ദേശം നൽകി.
സിബിഐയിലെ മുതിർന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഘത്തെ നയിക്കും. രണ്ട് എസ്പിമാർ, രണ്ട് ഡിഎസ്പിമാർ, രണ്ട് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്നതാണ് ഏഴംഗ സംഘം. കൊലപാതകം നടന്ന ദിവസം ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായത് അന്വേഷണ സംഘം ഗൗരവമായി കാണുന്നു. സംഭവസ്ഥലത്തുനിന്ന് നിർണ്ണായകമായ ചില ഡിജിറ്റൽ തെളിവുകൾ സിബിഐ സംഘം വീണ്ടെടുത്തിട്ടുണ്ട്.











