ശ്രീനഗർ: ജമ്മു കശ്മീരിലെ സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടികളുമായി കേന്ദ്രഭരണ ഭരണകൂടം. സംസ്ഥാനത്തുടനീളം 17.27 ലക്ഷം കനാൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്, റവന്യൂ രേഖകളിൽ നിന്ന് ഇത്തരം കയ്യേറ്റക്കാരുടെ പേരുകൾ നീക്കം ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജമ്മു ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കയ്യേറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കശ്മീരിനേക്കാൾ നാലിരട്ടി കയ്യേറ്റം ജമ്മുവിൽ ആണ് നടന്നത്. പുറത്തുവന്ന പുതിയ ഡാറ്റ പ്രകാരം, ആകെ റിപ്പോർട്ട് ചെയ്ത 17,27,834 കനാൽ കയ്യേറ്റത്തിൽ 14,00,323 കനാലും ജമ്മു ഡിവിഷനിലാണ്. കശ്മീർ ഡിവിഷനിൽ ഇത് 3,27,511 കനാലാണ്. അതായത്, കശ്മീർ താഴ്വരയേക്കാൾ നാലിരട്ടിയിലധികം സർക്കാർ ഭൂമിയാണ് ജമ്മു മേഖലയിൽ സ്വാധീനമുള്ള വ്യക്തികളും ഭൂമാഫിയകളും കൈവശപ്പെടുത്തിയിരുന്നത്.
ജമ്മു ഡിവിഷനിലെ പത്ത് ജില്ലകളിൽ ഏഴിലും ഒരു ലക്ഷം കനാലിലധികം ഭൂമി വീതം കയ്യേറ്റം നടന്നിട്ടുണ്ട്. രജൗരി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി അന്യാധീനപ്പെട്ടത്. കശ്മീർ മേഖലയിൽ ബാരാമുള്ള കഴിഞ്ഞാൽ കുപ്‌വാര (52,698 കനാൽ), അനന്ത്‌നാഗ് (46,478 കനാൽ) എന്നീ ജില്ലകളാണ് പട്ടികയിലുള്ളത്. തലസ്ഥാന നഗരമായ ശ്രീനഗറിൽ 13,862 കനാൽ ഭൂമിയിലെ അനധികൃത ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്.
ജില്ലതിരിച്ചുള്ള കണക്കുകൾ പ്രകാരം രജൗരി 2,73,191, റിയാസി 2,26,456, റംബാൻ 1,73,812, ജമ്മു 1,45,716 കത്വ 1,30,865
ബാരാമുള്ള 81,327 എന്നിങ്ങനെയാണ്.
സർക്കാർ ഭൂമി, വനഭൂമി, കേന്ദ്ര സർക്കാർ ഭൂമി എന്നിവയുടെ റവന്യൂ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് നടപടി. മുൻ കാലങ്ങളിൽ ‘റോഷ്നി ആക്റ്റ്’ പോലുള്ള വിവാദ നിയമങ്ങളുടെ മറവിലും അല്ലാതെയും സ്വന്തമാക്കിയ ഭൂമി ഇതിൽ ഉൾപ്പെടുന്നു. റവന്യൂ രേഖകളിൽ അനധികൃതമായി കടന്നുകൂടിയ പേരുകൾ വെട്ടിമാറ്റുന്നതോടെ ഈ ഭൂമി വീണ്ടും പൂർണ്ണമായും സർക്കാരിന്റെ ഉടമസ്ഥതയിലായി.
ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇത് സംബന്ധിച്ച വിവരങ്ങൾ തദ്ദേശ ഭരണകൂടങ്ങൾക്കും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ലഭ്യമാക്കിയിട്ടുണ്ട്. വൻകിട കയ്യേറ്റക്കാരെയും ഭൂമാഫിയകളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം ജമ്മു കശ്മീരിന്റെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.










